കാന്തപുരത്തെ ഒപ്പം നിർത്താൻ സർക്കാർ; മർകസ് യുനാനി മെഡിക്കൽ കോളജിന് എയ്ഡഡ് പദവി നൽകാൻ തീരുമാനം.
തിരുവനന്തപുരം: കാന്തപുരത്തെ ഒപ്പം നിർത്താൻ സർക്കാർ. മർകസ് യുനാനി മെഡിക്കൽ കോളജിന് എയ്ഡഡ് പദവി നൽകാൻ മന്ത്രിസഭാ തീരുമാനം. കേരളത്തിലെ ഏക യുനാനി മെഡിക്കൽ കോളജാണ് മർകസ് യുനാനി മെഡിക്കൽ കോളജ്.
വ്യാഴാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്. കാലങ്ങളായുള്ള ആവശ്യമാണ് കോളജിന് എയ്ഡഡ് പദവി നൽകുകയെന്നത്. എന്നാൽ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ എയ്ഡഡ് പദവി നൽകുന്നതിന് പിന്നിൽ രാഷ്ട്രീയ താത്പര്യങ്ങളാണെന്നാണ് ആരോപണം.
കോഴിക്കോട് നോളജ് സിറ്റിയിൽ സ്ഥിതി ചെയ്യുന്ന മർക്കസ് യുനാനി മെഡിക്കൽ കോളേജ്, കേരളത്തിലെ ആദ്യത്തെ യുനാനി മെഡിക്കൽ കോളജാണ്. കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള ഈ സ്ഥാപനത്തിന്റെ എം.ഡി ഡോ. അബ്ദുൽ ഹക്കീം അസ്ഹരിയും, പ്രിൻസിപ്പാൾ ഡോ. മുജീബ് യു.വുമാണ്. ബി.യു.എം.എസ് (BUMS) കോഴ്സ് നൽകുന്ന ഈ കോളേജ് കെയുഎച്എസ് (KUHS) അഫിലിയേഷനോടും ആയുഷ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടും കൂടിയാണ് പ്രവർത്തിക്കുന്നത്.

