മഞ്ചേശ്വരം ഫാസിസ്റ്റ് ശക്തികൾക്ക് വിജയി ക്കാനുള്ള അവസര മൊരുക്കുന്ന നീക്കങ്ങളിൽ നിന്ന് എസ്.ഡി.പി.ഐ. പിന്തിരിയ ണമെന്ന് എസ്.കെ.എസ്.എസ്.എഫ്.
കോഴിക്കോട് : മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പിൽ മതനിരപേക്ഷ വോട്ടുകൾ ഭിന്നിപ്പിച്ച് ഫാസിസ്റ്റ് ശക്തികൾക്ക് വിജയിക്കാനുള്ള അവസരമൊരുക്കുന്ന നീക്കങ്ങളിൽ നിന്ന് എസ്.ഡി.പി.ഐ. പിന്തിരിയണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ ഫാസിസത്തിന്റെ വളർച്ചയെ തടയുന്നതിന് പകരം, ന്യൂനപക്ഷ മതേതര വോട്ടുകൾ നിഷ്ഫലമാക്കുന്ന പ്രവർത്തനങ്ങൾ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ല. മുൻ തെരഞ്ഞെടുപ്പുകളിൽ കേവലം 89, 745 എന്നിങ്ങനെ ചെറിയ വോട്ടുകളുടെ ഭൂരിപക്ഷത്തിന് മാത്രം ജയപരാജയങ്ങൾ നിർണ്ണയിക്കപ്പെട്ട മണ്ഡലമാണ് മഞ്ചേശ്വരം. ഇത്തരമൊരു സാഹചര്യത്തിൽ മതേതര പക്ഷത്തെ ഒരു സ്ഥാനാർത്ഥിയുടെ അതേ പേരുള്ള അപരനെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചത് അങ്ങേയറ്റം ദുരൂഹവും ജനാധിപത്യ മര്യാദകൾക്ക് നിരക്കാത്തതുമാണ്.
സ്വന്തം രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകി ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തെ ദുർബലപ്പെടുത്തുന്നത് സമുദായത്തോടുള്ള വഞ്ചനയാണെന്ന് എസ്.കെ.എസ്.എസ്.എഫ്. വർഗ്ഗീയ ശക്തികളുടെ വിജയം തടയുന്നതിനും മതനിരപേക്ഷത കാത്തുസൂക്ഷിക്കുന്നതിനുമായി എസ്.ഡി.പി.ഐ. തങ്ങളുടെ സ്ഥാനാർത്ഥിയെ അടിയന്തരമായി പിൻവലിക്കണം.
ബി.ജെ.പിക്ക് മുൻതൂക്കമുള്ള ഏത് മണ്ഡലമാണെങ്കിലും അവിടങ്ങളിൽ മതേതര വോട്ടുകൾ ഏകീകരിക്കാൻ മതേതര ജനാധിപത്യ പക്ഷത്തെ ഇരുമുന്നണികളും മുന്നോട്ട് വരണം.
ഫാസിസത്തിന് പഴുതുകൾ നൽകുന്ന ഒരു നീക്കവും ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ലെന്നും, സമുദായം അങ്ങേയറ്റം ജാഗ്രത പാലിക്കേണ്ട സമയമാണിതെന്നും എസ്.കെ.എസ്.എസ്.എഫ്. ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു.
സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് മുബഷിര്‍ തങ്ങള്‍ ജമലുല്ലൈലി , പാണക്കാട് സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍, സത്താർ പന്തലൂർ, റഷീദ് ഫൈസി വെള്ളായിക്കോട്, ആഷിഖ് കുഴിപ്പുറം, ശമീര്‍ ഫൈസി ഒടമല, അഷ്‌കര്‍ അലി കരിമ്പ, സി.ടി. ജലീല്‍ മാസ്റ്റര്‍ പട്ടര്‍കുളം, അനീസ് ഫൈസി മാവണ്ടിയൂര്‍, നസീര്‍ മൂരിയാട്, മുഹിയദ്ധീന്‍ കുട്ടി യമാനി പന്തിപ്പോയില്‍, അലി അക്ബര്‍ മുക്കം, നൂറുദ്ദീന്‍ ഫൈസി മുണ്ടുപാറ, അബ്ദുല്‍ സത്താര്‍ ദാരിമി തിരുവത്ര, ഡോ. അബ്ദുല്‍ ഖയ്യൂം കടമ്പോട്, ഷാഫി ആട്ടീരി, അസ്ലം ഫൈസി ബംഗ്ലുരു എന്നിവര്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി ഒ പി അഷ്‌റഫ് കുറ്റിക്കടവ് സ്വാഗതവും, അയ്യൂബ് മുട്ടില്‍ നന്ദിയും പറഞ്ഞു.

