യു ഡി എഫ് ജയിച്ചാൽ ജമാഅത്തെ ഇസ്‌ലാമിയുടെ ഷാഡോ ഗവൺമെന്റ് വരുമെന്ന് പറയുന്നത് ജനങ്ങൾക്കിടയിൽ ഭയമുണ്ടാക്കി ധ്രുവീകരണം സൃഷ്ടിക്കാനാണ്. മുനവ്വറലി ശിഹാബ് തങ്ങൾ .
മലപ്പുറം: വെള്ളാപ്പള്ളിക്ക് മറുപടി നൽകാനില്ലെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ. മുസ്‌ലിം ലീഗ് ഇതിന് മറുപടി പറയാൻ നിന്നാൽ അതിനേ സമയം കാണൂ. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ മാറാട് കലാപം ആവർത്തിക്കുമെന്ന വർഗീയ പരാമർശങ്ങൾ സാധാരണ ജനങ്ങൾ മുഖവിലയ്ക്കെടുക്കില്ല.
സമൂഹവും ഈ ഇലക്ഷൻ ഫലവും ഇതിന് മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് അധികാരത്തിൽ വരിക എന്നതാണ് ലക്ഷ്യം. എല്ലാ മണ്ഡലങ്ങളിലും പാർട്ടി പ്രവർത്തകർ നടത്തിയ കഠിനാധ്വാനത്തിന് വലിയ ഫലം ഉണ്ടാകും. വോട്ടെണ്ണലിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് കോൺഗ്രസ് ആണ് തീരുമാനമെടുക്കേണ്ടത്.
പ്രത്യേക സ്ഥാനം വേണമെന്ന അവകാശവാദമോ ചർച്ചകളോ തങ്ങൾ ആഗ്രഹിക്കുന്നില്ല. നാലാം തീയതിക്ക് ശേഷം എല്ലാവരുടെയും താൽപ്പര്യം അനുസരിച്ച് തീരുമാനമുണ്ടാകുമെന്നും ഇപ്പോൾ ഒന്നും പറയാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് അധികാരത്തിൽ വരുമ്പോൾ ആര് മുഖ്യമന്ത്രിയാകണമെന്ന കാര്യത്തിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ആരുടെയും പേര് പറഞ്ഞിട്ടില്ലെന്ന് മുസ്‌ലിം ലീഗ് നേതാവ് ഡോ. എം.കെ മുനീർ ഇന്നലെ മാധ‍്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇക്കാര്യത്തിൽ അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്.
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് കോൺഗ്രസ് ഹൈക്കമാൻഡാണെന്നാണ് തങ്ങൾ വ്യക്തമാക്കിയത്. രാഷ്ട്രീയ പക്വതയുള്ള നേതാക്കളാണ് കോൺഗ്രസിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗിനെ മുൻനിർത്തി സമൂഹത്തിൽ വലിയൊരു ‘ഫോബിയ’ സൃഷ്ടിക്കാനാണ് ശ്രമം നടക്കുന്നത്.
ലീഗ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്താൽ മാറാട് ആവർത്തിക്കുമെന്ന് മാർക്സിസ്റ്റ് പാർട്ടി പ്രചരിപ്പിക്കുന്നു. വിദ്യാഭ്യാസ വകുപ്പ് ലീഗ് എടുത്താൽ അവർക്ക് മാത്രമേ സ്കൂൾ നൽകൂ എന്നും വരുന്നത് ജമാഅത്തെ ഇസ്‌ലാമിയുടെ ഷാഡോ ഗവൺമെന്റ് ആയിരിക്കുമെന്നും പറയുന്നത് ജനങ്ങൾക്കിടയിൽ ഭയമുണ്ടാക്കി ധ്രുവീകരണം സൃഷ്ടിക്കാനാണ്
മൗനം പാലിച്ചാൽ പോലും അതിൽ നിഗൂഢതയുണ്ടെന്ന് വരുത്തിത്തീർക്കുന്നു. ഉത്തരേന്ത്യയിലുടനീളം നടക്കുന്ന വിദ്വേഷ രാഷ്ട്രീയം ലീഗുമായി കൂട്ടിച്ചേർക്കാനാണ് നീക്കം. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ മതനിരപേക്ഷ വോട്ടുകളുടെ ഏകീകരണമാണ് ഉണ്ടായത്. വിഷം ചീറ്റുന്ന ആളുകളോട് ജനങ്ങൾക്ക് ഒരു തരത്തിലും യോജിപ്പില്ലെന്നും മുനീർ കൂട്ടിച്ചേർത്തു.

