പുതിയ സർക്കാർ ചുമതലയേറ്റില്ല; എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന് നടക്കില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ ഫലം മെയ് 15 ന് പ്രഖ്യാപിക്കുന്നതിൽ അനിശ്ചിതത്വം. പുതിയ സർക്കാർ ചുമതലയേൽക്കാത്തതോടെയാണ് അനിശ്ചിതത്വം തുടരുന്നത്. സാധാരണ ഫലം പ്രഖ്യാപിക്കുന്നത് വിദ്യാഭ്യാസ വകുപ്പുമന്ത്രിയാണ്. എന്നാൽ മന്ത്രിക്ക് പകരം ഫലം പ്രഖ്യാപിക്കാൻ വകുപ്പ് സെക്രട്ടറിയും ഇല്ല. മൂല്യനിര്‍ണയമെല്ലാം പൂര്‍ത്തിയാക്കിയതിനാല്‍ വെള്ളിയാഴ്ചയായിരുന്നു ഫലം പ്രഖ്യാപിക്കേണ്ടത്. വെള്ളിയാഴ്ച ഫലപ്രഖ്യാപനം നടത്തണോ എന്ന കാര്യത്തില്‍ നാളെ ചേരുന്ന പരീക്ഷാ ബോർഡ് യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും.

2025-26 അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷ ഫലപ്രഖ്യാപനം മേയ് 15 ന് നടക്കുമെന്നായിരുന്നു മുന്‍ വിദ്യാഭ്യാസ മന്ത്രിയായ വി.ശിവന്‍കുട്ടി പ്രഖ്യാപിച്ചിരുന്നത്. പ്ലസ് ടു (എച്ച്എസ്എസ്, വിഎച്ച്എസ്എസ്) ഫലപ്രഖ്യാപനം മേയ് 22നും പ്ലസ് വൺ പരീക്ഷയുടെ ഫലപ്രഖ്യാപനം ജൂൺ 10നും നടക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.
4,17,497 വിദ്യാര്‍ഥികളാണ് എസ്എസ്എൽസി പരീക്ഷ എഴുതിയത്. മൂല്യനിർണയ ക്യാമ്പുകൾ ഏപ്രിൽ 16 മുതൽ ആരംഭിച്ചിരുന്നു. 72 ക്യാമ്പുകളായിട്ടാണ് മൂല്യനിർണയം പൂർത്തിയാക്കിയത്.
ക്യാമ്പുകളിലായി ഇരുപത്തിനാലായിരത്തോളം അധ്യാപകരാണ് ഇക്കൊല്ലത്തെ മൂല്യനിർണയ ക്യാമ്പിൽ പങ്കെടുത്തത്

