പൊന്നാനിയിൽ യുവതിയുടെ മരണം കൊലപാതകം: ഭർത്താവ് പിടിയിൽ

പൊന്നാനി: മലപ്പുറം പൊന്നാനിയിൽ യുവതിയെ കടൽത്തീരത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ്
സ്ഥിരീകരിച്ചു.
പൊന്നാനി സ്വദേശിനി ഫാത്തിമയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഫാത്തിമയുടെ ഭർത്താവ് മുഹമ്മദിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
​ബുധനാഴ്ച രാവിലെ ഒൻപത് മണിയോടെ പൊന്നാനി കടപ്പുറത്തെ പുലിമുട്ടിന് സമീപമാണ് ഫാത്തിമയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കമഴ്ന്നു കിടക്കുന്ന രീതിയിലായിരുന്നു. മൃതദേഹത്തിന് മുകളിൽ മണ്ണ് വാരിയിട്ട നിലയിലായിരുന്നുവെന്നും യുവതിയുടെ കഴുത്തിൽ ഷോൾ മുറുക്കിയ പാടുകൾ ഉണ്ടായിരുന്നുവെന്നും പോലീസ് അറിയിച്ചു.
​സംഭവത്തിന് ശേഷം ഒളിവിൽ പോയ മുഹമ്മദിനെ പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നാണ് പോലീസ് പിടികൂടിയത്. ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.
​​കൊലപാതക കാരണം പോലീസ് പറയുന്നത് ഇങ്ങനെ…
മുഹമ്മദിന് ഫാത്തിമയോടുണ്ടായിരുന്ന സംശയവും ഇയാളുടെ ലഹരി ഉപയോഗവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
​സംഭവ ദിവസം: ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെ ചൂട് കാരണം കാറ്റ് കൊള്ളാനാണെന്ന് പറഞ്ഞ് ഇരുവരും കടൽത്തീരത്തേക്ക് പോയിരുന്നു.
​ ഒന്നര വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. നാല് മാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട്.
​ഫാത്തിമയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പൊന്നാനി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മുഹമ്മദിനെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പൊന്നാനി പോലീസ് സ്റ്റേഷനിലെത്തിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *