റെഡ് കാർപ്പറ്റിൽ മോഡേൺ ലുക്ക്, തിളങ്ങി ‘മലയാളത്തനിമ’; സംഘത്തെ ഒരുക്കിയത് പൂർണിമയുടെ പ്രാണ

( www.10visionnews.com ) ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഒരേയൊരു മലയാളസിനിമയാണ് ‘വിക്ടോറിയ’. ഇതൊരു ചലച്ചിത്ര വിജയം മാത്രമായിരുന്നില്ല. ഇന്ത്യയുടെ സമ്പന്നമായ ഫാഷൻ പാരമ്പര്യത്തിൻ്റെയും നേർക്കാഴ്ചയായി മാറിയ നിമിഷമായിരുന്നു . ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മീനാക്ഷി, സംവിധായിക ശിവവരഞ്ജിനി, ഛായാഗ്രാഹകനായ ആനന്ദ് രവി എന്നിവരെ മനോഹരമായ വേഷങ്ങളിൽ ഒരുക്കിയത് പൂർണിമ ഇന്ദ്രജിത്തിൻ്റെ ‘പ്രാണ’യാണ്.
ഒരു ബ്രാൻഡ് എന്ന നിലയിൽ റെഡ് കാർപ്പറ്റിലേക്ക് ഒരു സംഘത്തെ ഒരുക്കുന്നത് ആദ്യമായാണ്. മൂന്നുപേരെയും കംഫേർട്ടാക്കുന്ന രീതിയിലാണ് വസ്ത്രങ്ങൾ ഡിസൈൻ ചെയ്‌തിരിക്കുന്നതെന്നും പൂർണിമ മനോരമ ഓൺലൈനോട് പറഞ്ഞു. ആദ്യമായാണ് റെഡ്കാർപ്പറ്റിലേക്ക് മെൻസ് വെയർ ഡിസൈൻ ചെയ്യുന്നതെന്നും അവർ വ്യക്തമാക്കി.

‘ഒരു ആഗോള വേദിയിൽ എത്തുന്ന ഈ ടീമിന്, ലുക്കിൻ്റെ ഭംഗി മാത്രം അല്ല പ്രധാനം, അവർ അണിയുന്ന വസ്ത്രം, എത്രത്തോളം അവരുടെ ആത്മവിശ്വാസം കൂട്ടുന്നു എന്നതിലായിരുന്നു ഞങ്ങളുടെ ഫോക്കസ്.’- പൂർണിമ ഇന്ദ്രജിത്ത് പറഞ്ഞു. മീനാക്ഷി ജയൻ ധരിച്ചത് പ്രാണയുടെ പുതിയ കലക്ഷനായ ബാല്യം ലൈനിലുള്ള ഒരു സ്റ്റൈലിഷ് കോ-ഓർഡ് സെറ്റാണ്. ‘മീനാക്ഷിയുടെ വസ്ത്രം പൂർണമായും കേരള കൈത്തറിയാണ്.
‘എന്റെ ബാല്യം’ എന്ന കളക്ഷനിൽ നിന്ന് പെൺകുട്ടികളുടെ വിഭാഗത്തിൽ ആദ്യത്തെ വസ്ത്രമാണ്. ‘ഗോഡ്‌സ് ഓൺ കൺട്രി’ എന്നാണ് ഈ ഔട്ട്ഫിറ്റിനു പേര് നൽകിയിരിക്കുന്നത്. കാരണം അതിലെ സ്കെച്ച് അങ്ങനെയാണ്. മലയും സൂര്യനും വഞ്ചിയും എല്ലാം എല്ലാവരുടെയും ബാല്യകാലത്തെ ഡ്രോയിങ് ബുക്കിലുണ്ടാകുന്നതാണ്. അതേ ഡിസൈനാണ് എംബ്രോയിഡറിയിൽ ചെയ്‌തിരിക്കുന്നത്.
മീനാക്ഷിയുടെ താത്പര്യത്തിനനുസരിച്ച് ബോഡി ഹഗ്ഗിങ് രീതിയിലാണ് അത് ചെയ്തിരിക്കുന്നത്. കൈത്തറിയിലാണെങ്കിലും റെഡ്കാർപ്പറ്റിനിണങ്ങുന്ന രീതിയിലാണ് ഇത് ചെയ്‌തിരിക്കുന്നത്.’- പൂർണിമ പറഞ്ഞു.

പ്രാണയുടെ 2024ലെ ഓണം കളക്ഷനിലെ ചന്ദേരി സാരിയിലാണ് സംവിധായിക ശിവരഞ്ജിനി എത്തിയത്. സാരിയുടെ ചെറിയ അലങ്കാരങ്ങൾ പോലും ഓണത്തിൻ്റെ സമൃദ്ധിയുടെ പ്രതിരൂപമായിരുന്നു. ‘റെഡ് കാർപ്പറ്റിൽ സാരിയുടുത്തു നടക്കുന്നതിനെ കുറിച്ച് ശിവരഞ്ജിനിക്ക് ആകുലതയുണ്ടായിരുന്നു. പക്ഷേ അവർക്ക് ഈ സാരി വളരെ കംഫർട്ടബിളായിരുന്നെന്നും പൂർണിമ കൂട്ടിച്ചേർത്തു.
കറുപ്പ് കോ-ഓർഡ് സെറ്റിലാണ് ഛായാഗ്രാഹകൻ ആനന്ദ് രവി എത്തിയത്. ആനന്ദിൻ്റെ വസ്ത്രത്തെ കുറിച്ച് പൂർണിമയുടെ വാക്കുകൾ ഇങ്ങനെ: ‘റെഡ് കാർപ്പെറ്റിൽ മെൻസ് വെയർ ഔട്ട്ഫിറ്റ് ആദ്യമായി ചെയ്‌തത്‌ ആനന്ദിനാണ്. 2016ലെ ‘ചെത്തി മഞ്ചാടി’ കളക്ഷനിലെ മോട്ടിഫ്സ്സിന്റെ പുതിയ ഇൻ്റർപ്രറ്റേഷനാണ് ആനന്ദിൻ്റെ ഔട്ട്ഫിറ്റിലുള്ളത്. സോഫ്റ്റ് കൈത്തറി ഫാബ്രിക്കാണ്. സോഫ്റ്റ് ചന്ദേരിയിലാണ് ആനന്ദിന്റെ ഷർട്ട് ചെയ്‌തിരിക്കുന്നത്. ഡ്രോപ്പ് ഷോൾഡർ ഷർട്ടാണ്. പാൻ്റ്സും കൈത്തറിയിലാണ് ചെയ്‌തിരിക്കുന്നത്. നൂറുശതമാനം കോട്ടനാണ്.’

Leave a Reply

Your email address will not be published. Required fields are marked *