മാട്രിമോണിയൽ സൈറ്റുകളും സമൂഹമാധ്യമങ്ങളും വഴി പരിചയപ്പെടുന്ന യുവാക്കളെ വഞ്ചിച്ച് കോടികൾ തട്ടിയെടുത്ത യുവതി പിടിയിൽ
കൊച്ചി:മാട്രിമോണിയൽ സൈറ്റുകളും സമൂഹമാധ്യമങ്ങളും വഴി പരിചയപ്പെടുന്ന യുവാക്കള വിവാഹം കഴിക്കാമെന്നും ബിസിനസ് പങ്കാളിയാക്കാമെന്നും വിശ്വസിപ്പിച്ച് കോടികൾ തട്ടിയെടുത്ത യുവതി പോലീസ് പിടയിലായി. ആലുവ എടത്തല സ്വദേശിനി ഷംല ഷമീർ (29) ആണ് പെരുമ്പാവൂർ പൊലീസിന്റെ വലയിലായത്. വാഴക്കുളം മഞ്ഞപ്പെട്ടി സ്വദേശിയായ യുവാവിൽ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്ത കേസിന്റെ അന്വേഷണത്തിലാണ് തട്ടിപ്പുകാരിയായ യുവതി അറസ്റ്റിലാകുന്നത്.
2024 സെപ്റ്റംബർ 3 മുതൽ നവംബർ 20 വരെയുള്ള ചുരുങ്ങിയ കാലയളവിലാണ് ഷംല മഞ്ഞപ്പെട്ടി സ്വദേശിയിൽ നിന്ന് പലതവണകളായി 50 ലക്ഷം രൂപ കൈക്കലാക്കിയത്. ബാങ്ക് അക്കൗണ്ടുകൾ വഴിയും ഗൂഗിൾ പേ വഴിയുമായിരുന്നു പണമിടപാടുകൾ. എന്നാൽ പണം വാങ്ങിയ ശേഷം യുവാവിനെ ബിസിനസിൽ പങ്കാളിയാക്കുകയോ വാങ്ങിയ തുക തിരികെ നൽകുകയോ ചെയ്യാതെ വന്നതോടെയാണ് യുവാവ് പോലീസിനെ സമീപിച്ചത്. തുടർന്ന് പെരുമ്പാവൂർ പോലീസ് നടത്തിയ നീക്കത്തിനൊടുവിൽ ഓടക്കാടിയിലെ വീട്ടിൽ വെച്ച് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
യുവതിക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ തട്ടിപ്പുകളുണ്ടെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. വയനാട്, കോഴിക്കോട്, മലപ്പുറം, കോതമംഗലം, ആലുവ അടക്കമുള്ള പ്രദേശങ്ങളിലെ നിരവധി യുവാക്കൾ ഇവരുടെ തട്ടിപ്പിനിരയായിട്ടുണ്ട്.

