വടകരയിൽ എം.ഡി.എം.എയുമായി പിടിയിലായ അധ്യാപി കമാർ ഇടതുപക്ഷ അനുകൂല സംഘട നയുടെ ഭാരവാഹി കളാണെന്ന് റിപ്പോർട്ട്
കോഴിക്കോട് :വടകരയിൽ എം.ഡി.എം.എയുമായി പിടിയിലായ അധ്യാപികമാർ ഇടതുപക്ഷ അനുകൂല സംഘടനയുടെ ഭാരവാഹികളാണെന്ന് റിപ്പോർട്ട. ബി.ആർ.സി.യിലെ അധ്യാപക സംഘടനയായ കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.ആർ.ടി.എ.) പേരാമ്പ്ര ബ്രാഞ്ചിന്റെ കൺവീനറും ജോയിന്റ് കൺവീനറുമായിരുന്നു പ്രതികളായ കാവ്യയും കീർത്തനയുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇവർക്ക് രാഷ്ട്രീയ സ്വാധീനമുണ്ടായിരുന്നതായും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. എന്നാൽ, രണ്ടുവർഷം മുമ്പ് മാത്രമാണ് ഇവർ സംഘടനയുടെ ഭാരവാഹികളായിരുന്നതെന്നും അന്ന് ഇത്തരം ബന്ധങ്ങൾ ഉണ്ടായിരുന്നില്ലെന്നുമാണ് സംഘടനാ നേതാക്കളുടെ വിശദീകരണം.
കീർത്തന,കാവ്യ
ബി.ആർ.സി.യിലെ താൽക്കാലിക കരാർ നിയമനങ്ങളിൽ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഓരോ വർഷവും ഇവർ കാലാവധി നീട്ടി വാങ്ങുകയായിരുന്നുവെന്നാണ് എതിരാളികളുടെ ആരോപണം. ഇൻസ്റ്റഗ്രാം വഴി ലഹരി സംഘങ്ങളുമായി ബന്ധം സ്ഥാപിച്ച പ്രതികൾ, മയക്കുമരുന്ന് വിൽപ്പനയിലൂടെ ലഭിക്കുന്ന പണം പങ്കിട്ടെടുക്കുകയായിരുന്നു. ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലെ സംഘങ്ങളുമായി ഇവർക്ക് ബന്ധമുള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
പ്രതികളുടെ ബാങ്ക് രേഖകൾ പരിശോധിച്ചതിൽ വൻ സാമ്പത്തിക ഇടപാടുകൾ നടന്നതായി തെളിഞ്ഞു. കീർത്തനയുടെ അക്കൗണ്ടിൽ ഒരു വർഷത്തിനിടെ 14 ലക്ഷം രൂപയും, കാവ്യയുടെ അക്കൗണ്ടിൽ അഞ്ച് മാസത്തിനിടെ ഒമ്പത് ലക്ഷം രൂപയുമാണ് എത്തിയത്. പണം അയച്ചുകൊടുത്തവരെയും പോലീസ് നിരീക്ഷിച്ചു വരികയാണ്. കേസിൽ അന്വേഷണം ശക്തമാക്കിയതിന്റെ ഭാഗമായി പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികളിലേക്ക് പോലീസ് കടന്നിട്ടുണ്ട്. കൂടാതെ കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.

