പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര’ അട്ടിമറിക്കാൻ ശ്രമം, കെഎസ്ആർടിസി ഡിപ്പോയിലെ അഞ്ച് പേർക്ക് സ്ഥലം മാറ്റം
തിരുവനന്തപുരം: സർക്കാരിന്റെ ജനകീയ പദ്ധതിയായ ‘പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര’ അട്ടിമറിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ വെള്ളറട കെഎസ്ആർടിസി ഡിപ്പോയിലെ അഞ്ച കണ്ടക്ടർമാർക്കും ഒരു സ്റ്റേഷൻ മാസ്റ്റർക്കും എതിരെ കടുത്ത വകുപ്പുതല നടപടി സ്വീകരിച്ചു.
യാത്രക്കാർക്കിടയിൽ ഭീതി പരത്തുന്ന രീതിയിൽ വെള്ളറട ഡിപ്പോ ഉടൻ പൂട്ടുമെന്ന തരത്തിൽ ഫ്ലക്സ് ബോർഡ് സ്ഥാപിച്ച് കുപ്രചരണം നടത്തിയതിനും ഡിപ്പോയിൽ രാഷ്ട്രീയ ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിച്ചതിനുമാണ് നടപടി എന്ന് അധികൃതർ അറിയിച്ചു.
കോൺഗ്രസ് അനുകൂല സംഘടന പ്രവർത്തകർ നൽകിയ പരാതിയിൽ വിജിലൻസ് അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് നടപടി പ്രഖ്യാപിച്ചത്. ഇതിൽ ഒരു താൽക്കാലിക ജീവനക്കാരനെ പിരിച്ചുവിടുകയും ചെയ്തു.മറ്റ് ജീവനക്കാരെ സ്ഥലം മാറ്റി.
നടപടി നേരിട്ടവർ: സുധീർ എസ്. (സ്റ്റേഷൻ മാസ്റ്റർ), ഷാജികുമാർ (കണ്ടക്ടർ), മോഹൻരാജ് (കണ്ടക്ടർ), അനീത് ജെ എൽ (കണ്ടക്ടർ), ദീപക് (കണ്ടക്ടർ), രതീഷ് ആർ.ജെ. (കണ്ടക്ടർ) എന്നിവരാണ്. ഇവരെ മറ്റ് ഡിപ്പോകളിലേക്ക് സ്ഥലം മാറ്റി”

