വോട്ടര്‍ പട്ടിക പുതുക്കൽ; രണ്ടാം ശനി, ഞായര്‍ അവധികള്‍ ഒഴിവാക്കി, തദ്ദേശസ്ഥാപനങ്ങള്‍ ഇന്നും നാളെയും തുറന്നു പ്രവര്‍ത്തിക്കും.
തിരുവനന്തപുരം: (10visionnews.com)വോട്ടര്‍ പട്ടിക പുതുക്കാനായി തദ്ദേശസ്ഥാപനങ്ങള്‍ ഇന്നും നാളെയും തുറന്നു പ്രവര്‍ത്തിക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിര്‍ദ്ദേശപ്രകാരമാണ് രണ്ടാം ശനി, ഞായര്‍ അവധികള്‍ ഒഴിവാക്കിയത്. ചൊവ്വാഴ്ച വരെയാണ് വോട്ടര്‍ പട്ടികയിൽ പേരു ചേര്‍ക്കാനും ഒഴിവാക്കാനും തിരുത്താനും സ്ഥാനമാറ്റത്തിനും അപേക്ഷ നൽകാനുള്ള സമയം. 27.58 ലക്ഷം പേരാണ് ഇന്നലെ വൈകീട്ട് വരെ പേരു ചേര്‍ക്കാൻ അപേക്ഷിച്ചത്. തിരുത്തലിന് 10,559 ഉം സ്ഥാനമാറ്റത്തിന് 1.25 ലക്ഷത്തിലധികം അപേക്ഷകളും സമര്‍പ്പിച്ചു.
2025 ജൂലൈ 23 ന് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചിരുന്നു. 2025 ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം.

വോട്ടര്‍പട്ടിക പുതുക്കലിന്റെ ഭാഗമായി അപേക്ഷകളും ആക്ഷേപങ്ങളും സമര്‍പ്പിക്കുന്നവരുടെ സൗകര്യം പരിഗണിച്ചാണ് പൊതുഅവധി ദിവസങ്ങള്‍ പ്രവൃത്തിദിനം ആക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. ഈ ദിവസങ്ങളിൽ ഓഫീസിൽ ഹാജരാകുന്ന അപേക്ഷകർക്ക് വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തികളും ചെയ്യേണ്ടതാണെന്ന് കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്.
അപേക്ഷകളും ആക്ഷേപങ്ങളും സമർപ്പിക്കാൻ ഓഗസ്റ്റ് 7 വരെയാണ് സമയം അനുവദിച്ചിരുന്നത്. കരട് പട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ sec.kerala.gov.in വെബ് സൈറ്റിലും പരിശോധനയ്ക്ക് ലഭിക്കും

