പോളിങ് ബൂത്ത് ഡ്രസ്സിങ് റൂമല്ല, സിസിടിവി സ്ഥാപിക്കുംമുമ്പ് സ്ത്രീകളുടെ അനുമതി വാങ്ങിയോ?-പ്രകാശ് രാജ്

ബെംഗളൂരു: വോട്ട് ചോരി ആരോപണം ഉന്നയിച്ച് സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയ മറുപടിക്കെതിരേ നടന്‍ പ്രകാശ് രാജ്. അമ്മമാരും പെണ്‍മക്കളും മരുമക്കളും വോട്ടുചെയ്യുന്ന സിസിടിവി ദൃശ്യങ്ങള്‍ പങ്കുവെക്കണോയെന്ന് കഴിഞ്ഞദിവസത്തെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ ചോദിച്ചിരുന്നു. ഇതിന് മറുചോദ്യവുമായാണ് പ്രകാശ് രാജ് രംഗത്തെത്തിയത്.


‘സിസിടിവികള്‍ സ്ഥാപിക്കുന്നതിന് മുമ്പ് നിങ്ങള്‍ സ്ത്രീകളുടെ അനുവാദം വാങ്ങിയിരുന്നോ? പോളിങ് ബൂത്ത് വസ്ത്രം മാറുന്ന മുറിയല്ല. നിങ്ങളുടെ സൗകര്യപൂര്‍വമുള്ള ഒഴിവുകഴിവുകളില്‍ ഞങ്ങള്‍ക്ക് താത്പര്യമില്ല. ഞങ്ങള്‍ക്ക് ആവശ്യം സുതാര്യതയാണ്’, എന്നായിരുന്നു പ്രകാശ് രാജ് എക്‌സില്‍ കുറിച്ചത്.
‘കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് നിരവധി വോട്ടര്‍മാരുടെ ഫോട്ടോകള്‍ അവരുടെ അനുവാദമില്ലാതെ മാധ്യമങ്ങളുടെ മുമ്പില്‍ പ്രദര്‍ശിപ്പിച്ചതായി കണ്ടു. അവ ഉപയോഗിച്ച് ആരോപണങ്ങള്‍ ഉന്നയിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടു. അമ്മമാരും പെണ്‍മക്കളും മരുമക്കളും വോട്ട് ചെയ്യുന്ന സിസിടിവി ദൃശ്യങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പങ്കുവയ്ക്കണോ? വോട്ടര്‍പട്ടികയില്‍ പേരുള്ളവര്‍ മാത്രമേ അവരുടെ സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കാന്‍ വോട്ട് ചെയ്തിട്ടുള്ളൂ’, എന്നായിരുന്നു കഴിഞ്ഞദിവസത്തെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ചോദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *