എന്നെ വിറകടുപ്പ് കത്തിക്കാൻ നിർബന്ധിക്കരുത്’ എന്ന് പറഞ്ഞവൾ പുകയൂതി അന്നം വേവിക്കുമ്പോൾ; ഹൃദയം തൊടുന്ന കുറിപ്പുമായി പത്മകുമാർ.
സംസ്ഥാനത്ത് പാചകവാതക വിതരണം സ്തംഭനാവസ്ഥയിലായതോടെ ഹോട്ടലുകളും വീടുകളും ഒരുപോലെ പ്രതിസന്ധിയിലായിരിക്കുകയാണ്. ഗ്യാസ് ലഭ്യത കുറഞ്ഞതോടെ പലയിടങ്ങളിലും ഭക്ഷണശാലകൾ അടച്ചുപൂട്ടുന്ന അവസ്ഥയാണുള്ളത്. ഇതിനിടെ നിലവിലെ സാഹചര്യത്തെ പരിഹസിച്ചും ആശങ്ക പ്രകടിപ്പിച്ചും നടനും സംവിധായകനുമായ എം.ബി പത്മകുമാർ പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റ് ശ്രദ്ധേയമാകുന്നു.
എവിടെയോ കിടക്കുന്ന ഇറാനും ഇസ്രായേലും തമ്മിൽ മിസൈലുകൾ പായിക്കുമ്പോൾ അതിന്റെ പ്രകമ്പനം വന്ന് കൊള്ളുന്നത് നമ്മുടെ അടുക്കളയിലെ ഗ്യാസ് കുറ്റിയിലാണെന്ന് അദ്ദേഹം കുറിച്ചു. ആഗോള രാഷ്ട്രീയത്തിലെ ചലനങ്ങൾ എങ്ങനെയാണ് സാധാരണക്കാരന്റെ നിത്യജീവിതത്തെയും അടുക്കളയെയും ബാധിക്കുന്നത് എന്നതിലേക്കാണ് പത്മകുമാർ വിരൽ ചൂണ്ടുന്നത്. ഗ്യാസ് കിട്ടാനില്ലാത്തതിനാൽ ജനങ്ങൾ വലയുമ്പോൾ ഈ പോസ്റ്റ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു കഴിഞ്ഞു.
ഗ്യാസ് കിട്ടാനില്ല.
അതുകൊണ്ട് പുകമണം സഹിക്കണമെന്ന് വീട്ടമ്മയായ ഞാൻ അപേക്ഷിക്കുന്നു. ഞാനും ചിത്രയും, മക്കളായ അഭിരാമിയും സത്യയും, പിന്നെ വാട്സാപ്പ് അക്കൗണ്ട് ഇല്ലെങ്കിലും ഞങ്ങളുടെ ഉള്ളിൽ എപ്പോഴുമുള്ള ഡ്യൂക്കും അടങ്ങുന്ന ആ കൊച്ചു ഫാമിലി ഗ്രൂപ്പിലേക്ക് ഇന്നലെ രാവിലെ വീണത് ഒരു ‘വാണിംഗ് സൈറൺ’ ആയിരുന്നു. അഭിരാമിയുടെ ചിരി ഇമോജിയിലും, സത്യയുടെ നിർവികാരമായ ഒരു ‘Okay’-യിലും ആ മറുപടി ഒതുങ്ങി. പക്ഷേ, അതൊരു വലിയ താക്കീതാണെന്ന് എനിക്കറിയാമായിരുന്നു. കാരണം, വീടുപണിയുമ്പോൾ തന്നെ ‘ഒരിക്കലും വിറകടുപ്പ് കത്തിക്കാൻ എന്നെ നിർബന്ധിക്കരുത്.
പുക എനിക്ക് വെറുപ്പാണ്’ എന്ന് വ്യവസ്ഥ വെച്ച ചിത്രയാണ് ആ നിൽക്കുന്നത്. വീടുപണി കഴിഞ്ഞു ബാക്കിവന്ന ഒരു തടിക്കഷ്ണം, അന്നത്തെ അന്നത്തിനായി അടുപ്പിലേക്ക് ആത്മത്യാഗം ചെയ്യുന്ന കാഴ്ച.
എവിടെയോ കിടക്കുന്ന ഇറാനും ഇസ്രായേലും തമ്മിൽ മിസൈലുകൾ പായിക്കുമ്പോൾ, അതിന്റെ പ്രകമ്പനം വന്ന് കൊള്ളുന്നത് നമ്മുടെ അടുക്കളയിലെ ഗ്യാസ് കുറ്റിയിലാണ്. ഇന്റർനെറ്റും സ്വിഗ്ഗിയും ഇല്ലെങ്കിൽ പട്ടിണിയാകുന്ന മനുഷ്യന്റെ ആഡംബര അലസതകൾക്ക് പ്രകൃതി നൽകുന്ന ചെറിയൊരു കൊട്ടാണിത്. ഞാൻ ചിത്ര കേൾക്കാതെ മക്കളോട് പറഞ്ഞു: “ഇത് ദൈവം നമുക്ക് തരുന്ന ചില അവസരങ്ങളാണ്.

