മൃഗശാലയില്‍ പതിവ് പരിശോധന നടത്തുന്നതിനിടയില്‍ ഹിപ്പോപ്പൊട്ടാമസിന്റെ ആക്രമണത്തില്‍ വെറ്ററിനറി ഡോക്ടറിന് ദാരുണാന്ത്യം.

ബെംഗളുരു: മൃഗശാലയില്‍ പതിവ് പരിശോധന നടത്തുന്നതിനിടയില്‍ ഹിപ്പോപ്പൊട്ടാമസിന്റെ ആക്രമണത്തില്‍ വെറ്ററിനറി ഡോക്ടറിന് ദാരുണാന്ത്യം കര്‍ണാടകയിലെ ശിവമോഗ ജില്ലയിലാണ് സംഭവം. 27കാരിയായി ഡോ. സമീക്ഷ റെഡ്ഡിയാണ് മരിച്ചത്. ബെംഗളുരു സ്വദേശിനിയാണ്. തവരേകോപ്പാ ലയണ്‍ ആന്‍ഡ് സഫാരി മൃഗശാലയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിതയായ ഡോക്ടറാണ് സമീക്ഷ.

വ്യാഴാഴ്ച രാത്രി 10.30ന് ഒരു സണ്‍ കൊനൂർ പക്ഷിയെ പരിശോധിച്ച ശേഷം 11.45ഓടെ ഗര്‍ഭിണിയായ ഒരു ഹിപ്പോപ്പൊട്ടാമസിനെ പരിശോധിക്കാന്‍ പോയതാണ് ഡോക്ടര്‍. തെര്‍മല്‍ ക്യാമറ ഉപയോഗിച്ച് പരിശോധന നടത്തുന്നതിനിടയിലാണ് ഹിപ്പോ ഇവരെ ആക്രമിച്ചത്.

പരിക്കേറ്റ ഡോക്ടറെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയും ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുകയും ചെയ്തു. ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണ് ഡോക്ടര്‍ മരിച്ചത്. ദൗര്‍ഭാഗ്യകരമായ സംഭവമെന്നാണ് കര്‍ണാടക വനമന്ത്രി ഈശ്വര്‍ ഖാന്‍ദ്രേ പ്രതികരിച്ചത്. സമീക്ഷയുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡോക്ടറുടെ കുടുംബത്തിന് നഷ്ടപരിഹാരവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ എല്ലാ മൃഗശാലകളിലെയും വെറ്ററിനിറി ഡോക്ടര്‍മാരും മൃഗങ്ങളെ പരിശോധിക്കുമ്പോള്‍ കര്‍ശനമായി സ്റ്റാന്റേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജ്യര്‍ പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കൂടാതെ സമീക്ഷയുടെ മരണത്തില്‍ സീനിയര്‍ വെറ്ററിനറി ഡോക്ടര്‍മാരുടെ സംഘത്തോട് ഏഴ് ദിവസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും ഈശ്വര്‍ ഖാന്‍ദ്രേ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *