വീടിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന സഹോദരങ്ങൾക്ക് പാമ്പുകടിയേറ്റ മരിച്ച വീട്ടിൽ  വീണ്ടും പാമ്പിനെ കണ്ടെത്തി

തൃശൂർ :തൃശൂർ കോടാലിയിൽ വീടിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന സഹോദരങ്ങൾക്ക് പാമ്പുകടിയേറ്റ മരിച്ച വീട്ടിൽ  വീണ്ടും പാമ്പിന കണ്ടെത്തി. കഴിഞ്ഞ ദിവസം കുട്ടികളെ കടിച്ച അതേ ഇനത്തിൽപ്പെട്ട ശംഖുവരയൻ പാമ്പിനെയാണ് ഇന്ന് വീണ്ടും കിടപ്പുമുറിയിൽ കണ്ടെത്തിയത്. വീട്ടുകാരും നാട്ടുകാരും ചേർന്ന് പാമ്പിനെ തല്ലിക്കൊന്നു.

അതേസമയം, പാമ്പുകടിയേറ്റ് ചികിത്സയിൽ കഴിയുന്ന പത്ത് വയസ്സുകാരൻ അനോഷിന്‍റെ ആരോഗ്യനിലയിൽ ശുഭകരമായ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ പ്രതികരിച്ചു. കുട്ടിയെ നിലവിൽ വെന്‍റിലേറ്ററിൽ നിന്നും മാറ്റിയിട്ടുണ്ട്. പിന്നാലെ, അനോഷ് മാതാപിതാക്കളോട് സംസാരിച്ചതായും അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രി അധികൃതർ പുറത്തുവിട്ട മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി. കുട്ടിയെ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്
കഴിഞ്ഞ ദിവസമുണ്ടായ സംഭവത്തിൽ അനോഷിന്റെ ഇളയ സഹോദരൻ ആൽജോ പാമ്പുകടിയേറ്റ് മരണപ്പെട്ടിരുന്നു. ഈ ആഘാതത്തിൽ നിന്നും കുടുംബം മുക്തമാകുന്നതിന് മുൻപ് വീണ്ടും അതേ മുറിയിൽ പാമ്പിനെ കണ്ടെത്തിയത് പ്രദേശത്തെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
കാലവർഷത്തിന് മുന്നോടിയായി പാമ്പുകൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങാൻ സാധ്യതയുള്ളതിനാൽ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും രാത്രിയിൽ തറയിൽ കിടന്നുറങ്ങുന്നവർ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *