കുറ്റിപ്പറത്ത് ബസ് തലകീഴായി മറിഞ്ഞു അപകടം; മരണപ്പെട്ടത് കോഴിക്കോട് പെരുവയൽ സ്വദേശി
കോഴിക്കോട്:| കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞ് അപകടത്തിൽ മരിച്ചത് കോഴിക്കോട് പെരുവയൽ സ്വദേശി. പെരുവയല്‍ സ്വദേശി വൈഷ്ണവ് (31) ആണ് മരിച്ചത്. വൈഷണവും സഹോദരനും ദേവസ്വം ബോർഡ് പരീക്ഷയ്ക്ക് പോകുന്നതിനിടെയാണ് അപകടം. സഹോദരൻ പരിക്കേറ്റ് ചികിത്സയിലാണ്.അപകടത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കുറ്റിപ്പുറം റെയില്‍വേ മേല്‍പ്പാലത്തിന് സമീപമുള്ള ദേശീയപാതയില്‍ നിയന്ത്രണം വിട്ട ബസ് ഡിവൈഡറിൽ ഇടിച്ച് തല കീഴായി മറിഞ്ഞു. മൂന്നുപേരുടെ നില അതീവ ഗുരുതരമാണെന്നും പറയുന്നു.
നാട്ടുകാരും രക്ഷാപ്രവർത്തകരും യാത്രക്കാരെ പുറത്തെത്തിച്ചു. തൃശൂർ-കോഴിക്കോട് ബസാണ് അപകടത്തിൽപ്പെട്ടത്. അപകട സമയത്ത് നിറയെ യാത്രക്കാരുണ്ടായിരുന്നു. അമിത വേഗതയാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു. വേഗതയും മഴയില്‍ റോഡ് നനഞ്ഞ് കിടന്നതും അപകടത്തിന് കാരണമായിട്ടുണ്ടാകാമെന്നാണ് നാട്ടുകാര്‍ പറയുന്നത്. കാറിന് മുകളിലേക്കാണ് ബസ് മറിഞ്ഞത്. ഫയർഫോഴ്സും നാട്ടുകാരുമാണ് യാത്രികരെ പുറത്തെടുത്തത്. ബസ് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ബസിന്റെ നടുഭാഗം രണ്ടായി പിളർന്നു. വളാഞ്ചേരി, കോട്ടക്കൽ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രിയിലാണ് പരിക്കേറ്റവരെ എത്തിച്ചത്. നിരവധിപേർക്ക് പരിക്കേറ്റു. വിദഗ്ധ ചികിത്സ ലഭിക്കേണ്ടവരെ കോട്ടക്കലിലേക്ക് മാറ്റിയെന്നും പറയുന്നു.

