ഡൽഹിയിലും വോട്ടർ പട്ടികയിൽ നിന്നും ലക്ഷങ്ങൾ പുറത്താവും.
ഡൽഹി: ഡൽഹിയിലും വോട്ടർ പട്ടികയിൽ നിന്നും ലക്ഷങ്ങൾ പുറത്താവും .തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ (SIR) ഭാഗമായി ഡൽഹിയിലെ കരട് വോട്ടർ പട്ടികയിൽ നിന്ന് 33 ശതമാനത്തോളം പേരുകൾ ഒഴിവാക്കപ്പെടാൻ സാധ്യതയുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.ആകെ ഉണ്ടായിരുന്ന 1.45 കോടി വോട്ടർമാരിൽ 97.47 ലക്ഷം വോട്ടര്‍മാരുടെ ഫോമുകള്‍ മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ബാക്കിയുള്ള 47.62 ലക്ഷം വോട്ടര്‍മാരെ ‘ശേഖരിക്കാനാകാത്തത്’ എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.സ്ഥിരമായി വിലാസം മാറിയവർ, മരണപ്പെട്ടവർ,വ്യാജ വിവരങ്ങള്‍ സമര്‍പ്പിച്ചവര്‍,ഫോമുകള്‍ പൂരിപ്പിച്ചു നൽകാൻ തയ്യാറാകാതിരുന്നവര്‍ എന്നിവരാണ് ഇതിൽ പ്രധാനമായും ഉൾപ്പെടുന്നത്.
കരട് വോട്ടര്‍ പട്ടികയില്‍ നിന്നും 33 ശതമാനത്തോളം ആളുകള്‍ ഒഴിവാക്കപ്പെടുന്നത് രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന നിരക്കാണ്.ഇതുവരെ പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികകളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഒഴിവാക്കപ്പെട്ടിരിക്കുന്നത് തെലങ്കാനയിലാണ്. 21.59 ശതമാനം വോട്ടര്‍മാരുടെ പേരുകളാണ് പട്ടികയില്‍ നിന്നും വെട്ടിമാറ്റിയത്.അരുണാചല്‍ പ്രദേശില്‍ 19.09 ശതമാനം വോട്ടര്‍മാരുടെയും ഉത്തര്‍പ്രദേശില്‍ 18.7 ശതമാനം വോട്ടര്‍മാരുടെയും പേരുകള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടു.

