AI girlfriend

നിരവധി പേരിൽ നിന്ന് 100 പവനോളം സ്വർണം തട്ടിയെടുത്ത കേസിൽ ശ്രീലകം ഫിനാൻസ് മാനേജർ ടിനു തമ്പാൻ അറസ്റ്റിൽ ..

ആലപ്പുഴ:  നിരവധി പേരിൽ നിന്ന് 100 പവനോളം സ്വർണം തട്ടിയെടുത്തെന്ന കേസിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്ന ശ്രീലകം ഫിനാൻസിന്റെ മാനേജർ ടിനു തമ്പാനെ കുറത്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.കായംകുളത്തെ ഒരു സ്വകാര്യ വീട്ടിൽ ഒളിച്ചിരിക്കുമ്പോഴാണ് പൊലീസ് സംഘം ഇവരെ പിടികൂടിയത്.

യുവമോർച്ച ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി രാഹുൽ രാധാകൃഷ്ണൻ പ്രതിയായ സ്വർണപ്പണയ തട്ടിപ്പ് കേസിലെ മുഖ്യപ്രതികളിൽ ഒരാളാണ് ടിനു തമ്പാൻ. സ്ഥാപനത്തിന്റെ ഉടമ രാധാകൃഷ്ണപിള്ളയും കേസിൽ പ്രതിയാണ്. ഇരുവരും ഇപ്പോഴും ഒളിവിലാണ്.

കുറഞ്ഞ പലിശയ്ക്ക് ലോൺ നൽകാമെന്ന് വാഗ്ദാനം ചെയ്ത് പൊതുജനങ്ങളിൽ നിന്ന് സ്വർണം പണയമായി സ്വീകരിക്കുകയും, പിന്നീട് ആ ആഭരണങ്ങൾ രഹസ്യമായി മറിച്ചുവിൽക്കുകയുമായിരുന്നു . പലിശ അടച്ച് പണയ പണ്ടമായ സ്വർണം തിരികെ നൽകാതായതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. തുടർന്ന് നിരവധി പേർ കുറത്തിക്കാട്, കായംകുളം പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകി.

ശ്രീലകം ഫിനാൻസിനെതിരെ മാത്രം നൂറിലധികം പരാതികളാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. പരാതിക്കാരിൽ ഭൂരിഭാഗവും സാധാരണ കുടുംബങ്ങളും ചെറുകിട വ്യാപാരികളുമാണ്. അടിയന്തര ആവശ്യത്തിന് പണം കണ്ടെത്താനായി സ്വർണം ഏൽപ്പിച്ചവരാണ് ഏറ്റവും കൂടുതൽ വഞ്ചിക്കപ്പെട്ടത്.
പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാത്തതിൽ പൊലീസിനെതിരെ നേരത്തെ കടുത്ത വിമർശനം ഉയർന്നിരുന്നു. രാഷ്ട്രീയ ബന്ധം ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. ഈ സാഹചര്യത്തിലാണ് ഒളിവിൽ കഴിയുകയായിരുന്ന മാനേജർ ടിനു തമ്പാനെ പൊലീസ് പിടികൂടിയത്.

ടിനു തമ്പാനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. കേസിലെ മറ്റ് പ്രതികളായ രാഹുൽ രാധാകൃഷ്ണൻ, രാധാകൃഷ്ണപിള്ള എന്നിവർക്കായി അന്വേഷണം ഊർജിതമാക്കിയതായി കുറത്തിക്കാട് പൊലീസ് അറിയിച്ചു. പണയം വെച്ച സ്വർണം എവിടെയാണ് മറിച്ചുവിറ്റത്, ആർക്കൊക്കെ പങ്കുണ്ട് എന്നീ കാര്യങ്ങളെക്കുറിച്ചും വിശദമായ അന്വേഷണം നടക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *