അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയില്‍ കുഴഞ്ഞുവീണ് മരിച്ചു.
മരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയില്‍ കുഴഞ്ഞുവീണ് മരിച്ചു
വിശാഖപട്ടണത്തെ വണ്‍ടൗണ്‍ ഏരിയയിലുള്ള ‘ലിറ്റില്‍ ഗാർഡൻ’ സ്‌കൂളിലാണ് ദാരുണമായ സംഭവം നടന്നത്. ഒന്നാം ക്ലാസ് വിദ്യാർഥിയായ പ്രണയ് തേജയാണ് മരിച്ചത്.
അധ്യാപിക വടികൊണ്ട് അടിച്ചതിനെത്തുടർന്ന് കുട്ടി ക്ലാസ് മുറിയില്‍ വച്ച് അവശനിലയിലാകുകയായിരുന്നു. ഉടൻ തന്നെ വിശാഖപട്ടണം കിങ് ജോർജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരണപ്പെട്ടതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ കൃത്യമായ മരണകാരണം വ്യക്തമാകൂ എന്ന് അധികൃതർ അറിയിച്ചു. വിവരമറിഞ്ഞ് നിരവധി ബന്ധുക്കളാണ് ആശുപത്രി പരിസരത്ത് തടിച്ചുകൂടിയത്. ഉത്തരവാദികളായവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
വ്യാഴാഴ്ച രാവിലെ പൂർണ ആരോഗ്യവാനായാണ് മകൻ സ്‌കൂളിലേക്ക് പോയതെന്ന് പിതാവ് പറഞ്ഞു. ‘രാവിലെ എട്ടുമണിയോടെ എഴുന്നേറ്റ മകൻ താത്പര്യമെടുത്താണ് സ്‌കൂളിലേക്ക് പോയത്. പരീക്ഷകള്‍ അടുത്തുവരുന്നതിനാല്‍ ഞങ്ങള്‍ അവനെ സ്‌കൂളിലേക്ക് അയച്ചു. സ്‌കൂളിലേക്ക് ഇറങ്ങുമ്പോള്‍ യാതൊരുവിധ ആരോഗ്യപ്രശ്‌നങ്ങളും അവനുണ്ടായിരുന്നില്ല പിതാവ് വ്യക്തമാക്കി.
എന്നാല്‍ ഉച്ചയോടെയാണ് കുട്ടിയ്ക്ക് എന്തോ സംഭവിച്ചെന്ന വിവരം കുടുംബത്തിന് ലഭിക്കുന്നത്. സ്‌കൂള്‍ അധികൃതരായിരുന്നില്ല വിവരം അറിയിച്ചതെന്നും, സമീപത്ത് ജോലി ചെയ്യുന്ന പാചകക്കാരാണ് വിവരം തങ്ങളെ വിളിച്ചറിയിച്ചതെന്നും പിതാവ് ആരോപിച്ചു. തങ്ങള്‍ ആശുപത്രിയിലെത്തുമ്പോഴേക്കും കുട്ടി മരിച്ചിരുന്നു
തുടർന്ന് സ്‌കൂളിലെത്തി പരിശോധിച്ച സിസിടിവി ദൃശ്യങ്ങളില്‍ അധ്യാപിക കുട്ടിയെ വടിയെടുത്ത് അടിക്കുന്നതും ഭയപ്പെടുത്തുന്നതും കണ്ടതായി കുടുംബം പറഞ്ഞു. ഭയവും ഞെട്ടലും മൂലമാണ് കുട്ടി കുഴഞ്ഞുവീണത്. ആശുപത്രിയിലെത്തിക്കുന്നതിന് അരമണിക്കൂർ മുമ്പ് തന്നെ കുട്ടി മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചിട്ടുണ്ടെന്നും പിതാവ് പറഞ്ഞു.
കുട്ടിക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ പനിയോ ഉണ്ടായിരുന്നില്ലെന്നും സംഭവതലേന്ന് രാത്രിയും രാവിലെയും കുട്ടി സന്തോഷത്തോടെ കളിച്ചുചിരിച്ചിരിക്കുകയായിരുന്നുവെന്നും കുടുംബം വ്യക്തമാക്കി. സ്‌കൂളില്‍ മറ്റ് കുട്ടികളെയും അധ്യാപിക സമാനമായി മർദിക്കാറുണ്ടെന്ന് കുടുംബം ആരോപിക്കുന്നു.
വിവരമറിഞ്ഞ് ആർഡിഒ ദിലീപ് ചക്രവർത്തി ആശുപത്രി സന്ദർശിച്ചു. സംഭവത്തെക്കുറിച്ച് പൂർണ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് അദ്ദേഹം അറിയിച്ചു.

