സുകുമാരക്കുറുപ്പ് വ്യാജ വാര്‍ത്തക്ക് പിന്നാലെ ട്വന്റിഫോറില്‍ കൂട്ടരാജി.
സുകുമാരക്കുറുപ്പ് വ്യാജ വാര്‍ത്തക്ക് പിന്നാലെ ട്വന്റിഫോറില്‍ കൂട്ടരാജി. സീനിയര്‍ ന്യൂസ് എഡിറ്റര്‍ ഉന്മേഷ് ശിവരാമനും പടിയിറങ്ങുന്നു എക്സിക്യൂട്ടീവ് എഡിറ്റര്‍ ദിലീപ് കുമാറിന് പിന്നാലെ പ്രധാന ജേണലിസ്റ്റുകളും 24 വിടുന്നു. ന്യൂസ് ഡസ്കില്‍ പ്രതിസന്ധി രൂക്ഷം, ചാനലിന്റെ തുടക്കം മുതല്‍ ന്യൂസ് ഡസ്കിന്റെ ചുമതല വഹിച്ചിരുന്ന ഉന്മേഷ് ശിവരാമന്റെ രാജി മാനേജ്മെന്റിന് കനത്ത തിരിച്ചടി. ‘ശമ്പളവര്‍ധനവ് വൈകുന്നതും ഓണ ബോണസ്’ വെട്ടിക്കുറച്ചതും ജീവനക്കാര്‍ക്കിടയിലെ അതൃപ്തിക്ക് കാരണമാകുന്നതായി സൂചന…
കൊച്ചി:സുകുമാരക്കുറുപ്പ് വാർത്തയില്‍ നാണംകെട്ട് നില്ക്കുന്ന ട്വൻറിഫോർ ന്യൂസിന് കനത്ത ആഘാതം ഏല്‍പ്പിച്ച് കൊണ്ട് ചാനലില്‍ നിന്ന് പ്രധാന ജേർണലിസ്റ്റുകള്‍ രാജി വെക്കുന്നു.
ചാനലിൻെറ തുടക്കം മുതല്‍ ന്യൂസ് ഡസ്കില്‍ പ്രവർത്തിക്കുന്ന സീനിയർ ന്യൂസ് എഡിറ്ററും അവതാരകരനുമായ ഡോ.ഉൻമേഷ് ശിവരാമനാണ് ചാനല്‍ മാനേജുമെൻറിനെ ഞെട്ടിച്ച് കൊണ്ട് രാജിവെച്ചിരിക്കുന്നത്.
ബിഗ് ടിവിയുടെ വരവോടെ ചാനല്‍രംഗത്ത് ഉണ്ടായ ഇളക്കത്തില്‍ ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിച്ചത് ട്വൻറി ഫോർ ന്യൂസിനായിരുന്നു.ഡസ്കിലെ വലിയ നിര തന്നെ ബിഗ്ഗിലേക്കും റിപോർട്ടർ ടിവിയിലേക്കും കൂടുമാറി.
പോയ ആളുകള്‍ എല്ലാം പരിചയ സമ്പന്നരായിരുന്നു.അവർക്ക് പകരം തത്തുല്യമായ പരിചയ സമ്പത്തുളളവരെ റിക്രൂട്ട് ചെയ്യുന്നതിലും ട്വൻറി ഫോർ പരാജയപ്പെട്ടു.ഗോസ്പല്‍ ചാനലില്‍ ജോലി ചെയ്തിരുന്ന തുടക്കക്കാരെയാണ് പകരം കൊണ്ടുവന്നത്.തുച്ഛമായ ശമ്പളത്തിന് ആളെ എടുക്കാനുളള തന്ത്രപരമായ നീക്കമായിരുന്നെങ്കിലും ചാനലില്‍ ജെൻസി വിപ്ളവം നടത്തുന്നു എന്ന മട്ടിലാണ് ചീഫ് എഡിറ്റർ ആർ.ശ്രീകണ്ഠൻ നായർ തളളിമറിച്ചത്.
ഓണദിവസങ്ങളില്‍ രാജിക്കത്ത് നല്കിയ ഡോ.ഉന്മേഷ് നോട്ടീസ് പിരീഡിലാണെന്നാണ് ചാനലില്‍ നിന്ന് ലഭിക്കുന്ന വിവരം.രാജിവെച്ച് നോട്ടീസ് പിരീഡിലുളള ബി. ദിലീപ് കുമാർ സെപ്റ്റംബർ 1ന് ഇറങ്ങും.അതിന് പിന്നാലെ ഉന്മേഷും വിടുമെന്നാണ് സൂചന.ഒന്നര വർഷമായി ശമ്പള വർദ്ധനവില്ലാത്തതാണ് ട്വൻറി ഫോറില്‍ നിന്ന് കൂട്ട രാജി ഉണ്ടാകാൻ കാരണം.ഓണത്തിന് മുൻ വർഷങ്ങളില്‍ നല്‍കിയിരുന്ന ബോണസിൻെറ പകുതിമാത്രമാണ് നല്‍കിയത്.ഇതും ട്വൻറി ഫോർ ജീവനക്കാർക്കിടയില്‍ മടുപ്പ് ഉണ്ടാക്കിയിട്ടുണ്ട്.
ഇതോടെ നാമമാത്രമായ ആളുകളെ വെച്ചാണ് ട്വൻറിഫോർ ന്യൂസ് ഡസ്കിൻെറ പ്രവർത്തനം.ബി.ദിലീപിൻെറവിശ്വസ്തരായ രണ്ടോ മൂന്നോ പേർ കൂടി രാജിവെയ്ക്കുന്നതോടെ ട്വൻറിഫോർ കടുത്ത പ്രതിസന്ധിയിലാകുമെന്ന് ഡസ്കില്‍ പ്രവർത്തിക്കുന്നവർ പറയുന്നു.രാജിവെച്ച് പോകുന്നവരുടെ ഒഴിവിലേക്ക് പുതിയ ആളുകളെ നിയമിക്കുന്നുമില്ല.
റിപോർട്ടറിനെയും ബിഗ് ടിവിയേയും ന്യൂസ് മലയാളത്തേയും അപേക്ഷിച്ച് ശമ്പളം കുറവായതിനാല്‍ പ്രമുഖ ചാനലുകളില്‍ നിന്ന് ആരും ട്വൻറിഫോറിലേക്ക് വരാൻ തയാറാകുന്നുമില്ല.ദിലീപ് കുമാറിന് പകരം എക്സിക്യൂട്ടീവ് എഡിറ്റർ സ്ഥാനത്തേക്കും ഇതുവരെ ആരെയും നിയമിച്ചിട്ടില്ല.ഇക്കാര്യത്തില്‍ ചീഫ് എഡിറ്റർ ശ്രീകണ്ഠൻ നായർ ഇതുവരെ മനസ് തുറന്നിട്ടില്ലെന്നാണ് വിവരം

