വാതിൽ പൊളിച്ചാണോ അറസ്റ്റ് ? സംവിധായകൻ ഷംസുദ്ദീന്‍റെ അറസ്റ്റിൽ പൊലീസി നെതിരെ കോടതിയുടെ രൂക്ഷ വിമർശനം

കൊച്ചി:വാതിൽ പൊളിച്ചാണോ അറസ്റ്റ് ? സംവിധായകൻ ഷംസുദ്ദീന്‍റെ അറസ്റ്റിൽ പൊലീസിനെതിരെ കോടതിയുടെ രൂക്ഷ വിമർശനം. രാത്രി വാതിൽ പൊളിച്ച് അറസ്റ്റ് ചെയ്യേണ്ട സാഹചര്യം എന്തായിരുന്നു . എല്ലാ കേസിലും ഇതുപോലെ തന്നെ ആണോ പ്രവർത്തിക്കുന്നത് . സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മറ്റ് കേസുകളിലെ പ്രതികളെയും ഇങ്ങനെ പിടികൂടാറുണ്ടോയെന്നും കോടതി ചോദിച്ചു. ഹിൽപാലസ് എസ് എച്ച് ഒനേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്നും തൃപ്പുണിത്തുറ മജിസ്‌ട്രേറ്റ് കോടതി നിർദേശിച്ചു.

നിർമാതാവ് ആൻ സരിഗ ആന്‍റണിയുടെ പരാതിയിലാണ് ഇന്നലെ ഷംസുദ്ദീനെ തൃപ്പൂണിത്തുറ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം അറസ്റ്റ് ചെയ്തത്. അഭിലാഷം എന്ന സിനിമക്ക് 2.25 കോടി രൂപ ചെലവാകുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കരാറുണ്ടാക്കി എന്നാൽ ഷൂട്ടിങ് തുടങ്ങിയശേഷം ചെലവ് കരാറിൽ പറഞ്ഞ തുകയേക്കാൾ കൂടി. അനാവശ്യമായ കാലതാമസമുണ്ടാക്കിയതിലൂടെ 3.25 കോടി രൂപയായി ചെലവ് ഉയർന്നുവെന്ന് നിർമാതാവിന്റെ പരാതിയിൽ പറയുന്നു.
ഷംസുദ്ദീന് പുറമെ സിനിമയുമായി ബന്ധപ്പെട്ട അഞ്ച് പേർ കൂടി കേസിൽ പ്രതികളാണ്. നിലവിൽ സംവിധായകനല്ലാതെ മറ്റുള്ളവർക്കെതിരെ നടപടികൾ സ്വീകരിച്ചിട്ടില്ല. ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെ നിർമാതാവും സാങ്കേതിക വിദഗ്ധരും തമ്മിൽ പ്രതിഫലം ഉൾപ്പെടെയുള്ള തർക്കങ്ങൾ ഉണ്ടായതായും ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നു. പ്രതിഫലം ലഭിക്കാത്തതിനെ തുടർന്ന് ഛായാഗ്രാഹകൻ ഫെഫ്കയിൽ പരാതി നൽകിയിരുന്നു. റിലീസിന് ശേഷം പ്രതിഫലം നൽകാമെന്ന് നിർമാതാവ് വാഗ്ദാനം ചെയ്തതിനെത്തുടർന്ന് അസോസിയേഷൻ വിഷയം ഒത്തുതീർപ്പാക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *