മൂന്നാമതും പെൺകുട്ടി ജനിക്കുന്നതിൻ്റെ ദേഷ്യത്തിൽ ഭാര്യയെയു രണ്ട് മക്കളെയും കൊലപ്പെടുത്തി യുവാവ്

തെലങ്കാന: തെലങ്കാനയിലെ ഹനംകൊണ്ട ജില്ലയില്‍, ഭാര്യ മറ്റൊരു പെണ്‍കുട്ടിക്ക് ജന്മം നല്‍കാൻ പോകുന്നതിന്റെ ദേഷ്യത്തില്‍ ഭർത്താവ് ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തി.
മുഹമ്മദ് അസറുദ്ദീൻ എന്നയാളാണ് ഭാര്യ ഫർഹാത്, മക്കളായ ഉമേര (8), ആയിഷ (6) എന്നിവരെ കൊലപ്പെടുത്തിയത്. ഐനവോലു മണ്ഡലത്തിലെ പുന്നേല ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്ത് നടന്ന സംഭവത്തെത്തുടർന്ന് പ്രതി അസറുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തു.

ഭാര്യയെയും പെണ്‍മക്കളെയും പ്രതി നീന്തല്‍ക്കുളത്തില്‍ മുക്കിക്കൊല്ലുകയായിരുന്നു. ആണ്‍മക്കള്‍ ഇല്ലാത്തതിന്റെ ദേഷ്യത്തിലാണ് ഇയാള്‍ കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. മൂന്നാമതും പെണ്‍കുഞ്ഞ് എന്നറിഞ്ഞതോടെയാണ് ക്രൂരത. ഗർഭഛിദ്രത്തിനു വിസമ്മതിച്ചതോടെയാണ് കൊല്ലാൻ തീരുമാനിച്ചത്. കാല്‍ വഴുതി മൂന്ന് പേരും വെള്ളത്തില്‍ വീണു എന്നാണ് ആദ്യം പൊലീസിനോട് പറഞ്ഞത്. കൊലപാതകത്തിനു മുൻപ് സിസിടിവി ഓഫ് ചെയ്തിരുന്നു. മുൻപ് രണ്ട് തവണ നിർബന്ധിച്ച്‌ ഗർഭഛിദ്രത്തിന് വിധേയയാക്കിയിരുന്നുവെന്നും പൊലീസ് പറയുന്നു.

അതേസമയം മരണത്തിന്റെ സാഹചര്യങ്ങളെക്കുറിച്ച്‌ ഫർഹത്തിന്റെ പിതാവ് സംശയം പ്രകടിപ്പിച്ചതോടെ കേസ് വഴിത്തിരിവായി. അദ്ദേഹത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിക്കുകയും പ്രതിയെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ചോദ്യം ചെയ്യലില്‍ അസറുദ്ദീൻ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. അധികൃതർ അന്വേഷണം തുടരുകയും കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *