നിയമ വിരുദ്ധമായി മൂന്നുമാസത്തോളം യുവാവിനെ തടങ്കലില്‍ വെച്ച സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിന് 10 ലക്ഷം രൂപ പിഴ ചുമത്തി അലഹബാദ് ഹൈക്കോടതി
ലഖ്നൊ: .നിയമ വിരുദ്ധമായി
മൂന്നുമാസത്തോളം യുവാവിനെ തടങ്കലില്‍ വെച്ച സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിന് 10 ലക്ഷം രൂപ പിഴ ചുമത്തി അലഹബാദ് ഹൈക്കോടത. ജസ്റ്റിസ് അബ്ദുല്‍ മോയിൻ, ജസ്റ്റിസ് പ്രമോദ് കുമാർ ശ്രീവാസ്തവ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഹേബിയസ് കോർപ്പസ് ഹരജി പരിഗണിക്കവെയാണ് ഉത്തരവ്.
2026 ജനുവരി 27 മുതൽ ഏപ്രിൽ 29 വരെയാണ് ഹരജിക്കാരൻ ജയിലിൽ കഴിഞ്ഞത്. അറസ്റ്റ് മെമോയിൽ കേസ് നമ്പർ മാത്രമാണ് രേഖപ്പെടുത്തിയിരുന്നതെന്നും അറസ്റ്റ് ചെയ്യാനുള്ള കൃത്യമായ കാരണങ്ങൾ വ്യക്തമാക്കിയിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.സുപ്രിം കോടതിയുടെ മുൻ ഉത്തരവുകളും (മിഹിർ രാജേഷ് ഷാ കേസ്), ഭരണഘടനയുടെ ആർട്ടിക്കിൾ 22(1) പ്രകാരമുള്ള മൗലികാവകാശങ്ങളും ഈ അറസ്റ്റിലൂടെ ലംഘിക്കപ്പെട്ടതായി കോടതി കണ്ടെത്തി.
അറസ്റ്റ് ചെയ്യപ്പെടുന്ന ഏതൊരു വ്യക്തിയെയും അതിന്റെ കാരണങ്ങൾ ബോധ്യപ്പെടുത്താതെ കസ്റ്റഡിയിൽ വെക്കാൻ പാടില്ലെന്ന് മിഹിർ രാജേഷ് കേസില്‍ സുപ്രിംകോടതിയുടെ ഉത്തരവ്. ഈ കേസിൽ സുപ്രിംകോടതി നിർദ്ദേശിച്ച നടപടിക്രമങ്ങൾ പാലിക്കാതെയാണ് ഹരജിക്കാരനെ അറസ്റ്റ് ചെയ്തതെന്ന് അലഹബാദ് ഹൈക്കോടതി നിരീക്ഷിച്ചു.
ഹരജിക്കാരന്റെ നിയമവിരുദ്ധമായ അറസ്റ്റിനെ അടിസ്ഥാനമാക്കി മജിസ്‌ട്രേറ്റ് പുറപ്പെടുവിച്ച റിമാൻഡ് ഉത്തരവും റദ്ദാക്കാൻ ബാധ്യസ്ഥമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കോടതി വിശദീകരണം ചോദിച്ചിട്ടും ആഭ്യന്തര വകുപ്പിലെ അഡീഷണൽ ചീഫ് സെക്രട്ടറി കൃത്യമായ മറുപടി നൽകിയില്ലെന്ന് കോടതി കുറ്റപ്പെടുത്തി. ഉന്നത ഉദ്യോഗസ്ഥർ പോലും ഉത്തരവാദിത്തമില്ലാതെയാണ് പെരുമാറുന്നതെന്ന് കോടതി പറഞ്ഞു
റിപ്പോർട്ട് ലഭിച്ച ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നാണ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലം സൂചിപ്പിക്കുന്നത്. എന്നാൽ എന്തുകൊണ്ട് പിഴ ചുമത്തരുത് എന്നതിനെക്കുറിച്ച് സത്യവാങ്മൂലത്തിൽ ഒരക്ഷരം പോലും പറയുന്നില്ല,” കോടതി നിരീക്ഷിച്ചു.
ആഭ്യന്തര വകുപ്പിലെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥനായ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഭാഗത്തുനിന്ന് ഇത്രയും ഗൗരവമില്ലാത്ത സമീപനമുണ്ടാകുന്നത് സംസ്ഥാനത്തെ മറ്റ് അധികാരികളുടെ പ്രവർത്തനത്തെക്കുറിച്ച് ആശങ്കയുണ്ടാക്കുന്നുവെന്നും കോടതി പറഞ്ഞു. കോടതിയുടെ മുൻ ഉത്തരവ് ഉണ്ടായിട്ടും അധികാരികൾ നടപടിയെടുക്കാത്തത് ഹരജിക്കാരന്റെ നിയമവിരുദ്ധമായ തടവ് തുടരാൻ കാരണമായെന്നും കോടതി നിരീക്ഷിച്ചു.
2026 ജനുവരി 27 മുതൽ ഏപ്രിൽ 29 വരെ ഹരജിക്കാരൻ നിയമവിരുദ്ധമായി തടവിൽ കഴിഞ്ഞുവെന്നും, ഇത് മൂന്ന് മാസത്തിലധികം നീണ്ടുനിന്നുവെന്നും ചൂണ്ടിക്കാട്ടി ഈ കേസിൽ മാതൃകാപരമായ പിഴ ചുമത്തേണ്ടത് അത്യാവശ്യമാണെന്ന് കോടതി വിധിച്ചു.
അതനുസരിച്ച്, 10 ലക്ഷം രൂപ നഷ്ടപരിഹാരമായി നാല് ആഴ്ചയ്ക്കുള്ളിൽ ഹരജിക്കാരന് നൽകണമെന്നും കോടതി ഉത്തരവിട്ടു. ഈ തുക ആദ്യം സംസ്ഥാന സർക്കാർ നൽകണമെന്നും പിന്നീട് ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരിൽ നിന്ന് നിയമപരമായി തുക ഈടാക്കാമെന്നും അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി.എൻ്റെ

