ഗംഗ നദിയിലെ ഇഫ്താർ അറസ്റ്റിലായവരിൽ 8 പേർക്ക് 58 ദിവസത്തിന് ശേഷം ജാമ്യം.
ലഖ്നൊ: റമദാൻ നോമ്പെടുത്ത വർ ഗംഗ നദിക്കരയിൽ ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചതിന് യോഗി ഭരണകൂടം അറസ്റ്റ് ചെയ്തവരിൽ 8 പേർക്ക് ജാമ്യം
ഗംഗാ നദിയിൽ ബോട്ടിൽ ഇഫ്‌താർ നടത്തിയതിന് അറസ്റ്റിലായ 14 മുസ്‌ലിം യുവാക്കളിൽ 8 പേർക്കാണ് അലഹ്ബാദ് ഹൈക്കോടതി ജാമ്യമനുവദിച്ചത്. കഴിഞ്ഞ മാർച്ച് മാസത്തിലാണ് ഗംഗ നദിയിൽ വെച്ച് നോമ്പ് തുറന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌തത്. വീഡിയോ വൈറൽ ആയതോടെ യുവമോർച്ച ജില്ലാ നേതാവ് ഇവർക്കെതിരെ പോലീസിൽ പരാതി നൽകുകയായിരുന്നു. ഗംഗയിൽ കോഴി ബിരിയാണി കഴിച്ചുവെന്നും കഴിച്ച പ്ലേറ്റ് അടക്കമുള്ള അവശിഷ്ടങ്ങൾ നദിയിൽ നിക്ഷേപിച്ചെന്നും കാണിച്ചായിരുന്നു പരാതി.
14 പേരെ അറസ്റ്റ് ചെയ്ത പോലീസ് (സെക്ഷൻ 298) ആരാധനാലയം അശുദ്ധമാക്കൽ , മതവികാരം വ്രണപ്പെടുത്തൽ, കൂടാതെ പിടിച്ചുപറി ഗുരുതര വകുപ്പുകളും പോലീസ് യുവാക്കൾക്ക് മേൽ ചുമത്തിയിരുന്നു. വാരാണസി സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് യുവാക്കൾ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. യുവാക്കൾ മുമ്പ് ഒരു ക്രിമിനൽ കുറ്റങ്ങളിലും ഏർപ്പെട്ടിട്ടില്ലാത്തവരാണെന്ന് പ്രതിഭാഗം വാദിച്ചു. അറസ്റ്റ് ചെയ്യപ്പെട്ട പതിനാല് പേരിൽ 8 പേർക്കാണ് നിലവിൽ ജാമ്യം ലഭിച്ചിരിക്കുന്നത്.

