കോഴിക്കോട് പെരുമണ്ണയിൽ രണ്ട് കുട്ടികൾക്ക് ഷിഗെല്ല കുട്ടികൾ മെഡിക്കൽ കോളേജിൽ ചികിത്സയിൽ

കോഴിക്കോട്: കോഴിക്കോട്ട് വീണ്ടും ഷിഗെല്ല. പെരുമണ്ണയിലെ രണ്ടരയും മൂന്നും വയസായ കുട്ടികൾക്കാണ് രോഗബാധയുള്ളത്. ഇരുവരും മെഡിക്കൽ കോളജ് ആശുപതിയിൽ ചികിത്സയിലാണ്.
രക്തം മലത്തിലൂടെ പുറത്തുവരുന്ന രക്താതിസാരം എന്ന അസുഖമാണ് ഷിഗെല്ല. അണുക്കള്‍ മലത്തിലൂടെയാണ് പുറത്തുവരുന്നത്. മലവിസര്‍ജനം കഴിഞ്ഞ് കൈവൃത്തിയാക്കാതെ ഭക്ഷണം പാകംചെയ്യുന്നത് കൊണ്ടും ഭക്ഷണം കഴിക്കുന്നതുകൊണ്ടുമാണ് അസുഖം വരുന്നത്. നിര്‍ജലീകരണം വന്നാണ് മരണം സംഭവിക്കുന്നത്. ചിലപ്പോള്‍ തലച്ചോറിനെ ഉള്‍പ്പെടെ ബാധിച്ചേക്കാം.
കാലവർഷം എത്തുന്നതിന് മുൻപേ ഈ മാസം മാത്രം പനി ബാധിച്ച് സംസ്ഥാനത്ത് ഇതുവരെ ചികിത്സ തേടിയത് ഒരു ലക്ഷത്തിലധികം പേരാണ്. ഡെങ്കിപ്പനി ബാധിതരുടെയും എലിപ്പനി ബാധിതരുടെയും എണ്ണവും വലിയ തോതിൽ ഉയരുകയാണ്. മെയ് 22 ന് മാത്രം സംസ്ഥാനത്ത് പനി ബാധിച്ച് 6279 പേരാണ് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. ഈ മാസം ഇതുവരെ ഡെങ്കിപ്പനി ബാധിച്ചത് 602 പേർക്കാണ്. ഡെങ്കിപ്പനിയുടെ രോഗലക്ഷണവുമായി സംസ്ഥാനത്ത് 1893 പേരാണ് ചികിത്സ തേടിയത്
മെയ് മാസം മാത്രം ഡെങ്കിപ്പനി ബാധിച്ച് രണ്ട് പേർ മരണത്തിന് കീഴടങ്ങി. മഴക്കാലത്ത് പടർന്നു പിടിക്കാൻ സാധ്യതയുള്ള രോഗങ്ങളായ ചിക്കുൻ ഗുനിയ, എലിപ്പനി, മഞ്ഞപിത്തം, ടെയ്ഫോയ്ഡ് എന്നിവ ബാധിച്ച് ആശുപത്രിയിലേക്ക് എത്തുന്നവരുടെ എണ്ണവും വർധിക്കുകയാണ്. മെയ് മാസത്തിൽ 103 പേർക്കാണ് സംസ്ഥാനത്ത് ആകെ എലിപ്പനി ബാധിച്ചത്. ഇതിൽ ആറ് പേർ മരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച 534 പേരിൽ ആറ് പേർ മരണത്തിന് കീഴടങ്ങി. മേൽ പറഞ്ഞ കണക്കുകളെല്ലാം സർക്കാർ ആശുപത്രികളിലേതാണ്. സ്വകാര്യ ആശുപത്രികളിലെ കൂടെ കണക്കെടുത്താൽ രോഗ ബാധിതരുടെ എണ്ണം ഇനിയും ഉയരും.
കാലവർഷം കേരളത്തിൽ ശക്തമാകുന്നതോടെ ജലജന്യരോഗങ്ങളും സംസ്ഥാനത്ത് വർധിക്കും.സ്കൂളുകൾ തുറക്കുന്നതോടെ കുട്ടികൾക്കിടയിൽ ഇത്തരം പകർച്ചവ്യാധികൾ പകരാൻ സാധ്യതയേറയാണ്.

Leave a Reply

Your email address will not be published. Required fields are marked *