വിവാഹ നിശ്ചയ ഒരുക്കങ്ങൾക്കിടെ അമ്പായത്തോട് യുവതിയെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി
താമരശ്ശേരി: കോഴിക്കോട് ജില്ലയിലെ താമരശ്ശേരി അമ്പായത്തോട് യുവതിയെ വീടിനകത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. അമ്പായത്തോട് മിച്ചഭൂമി ഒന്നാം പ്ലോട്ടിൽ താമസിക്കുന്ന ചേലോട്ടിൽ പ്രദീപ് കുമാർ-ബിന്ദു ദമ്പതികളുടെ മകൾ നന്ദന പ്രദീപ് (22) ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. വീടിന്റെ ഡൈനിങ് ഹാളിലെ ഫാനിൽ തൂങ്ങിയ നിലയിലാണ് നന്ദനയെ കണ്ടെത്തിയത്. സംഭവസമയത്ത് നന്ദനയുടെ ഇളയ സഹോദരി മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. മുറിയിൽ ഉറങ്ങുകയായിരുന്ന സഹോദരി ഉണർന്ന് പുറത്തേക്ക് വന്നപ്പോഴാണ് നന്ദനയെ തൂങ്ങിയ നിലയിൽ കണ്ടത്.
ഉടൻ തന്നെ പരിസരവാസികളെ വിവരമറിയിക്കുകയും യുവതിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നന്ദനയുടെ വിവാഹ നിശ്ചയത്തിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് നാടിനെ നടുക്കിയ ദുരന്തം സംഭവിച്ചത്.
വിവരമറിഞ്ഞ് താമരശ്ശേരി പോലീസ് താലൂക്ക് ആശുപത്രിയിലെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം തുടർനടപടികൾക്കും പോസ്റ്റ്‌മോർട്ടത്തിനുമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

