ഇടിമിന്നലിൽ വീട് തകർന്നു . കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്
കൊയിലാണ്ടി:
കൊയിലാണ്ടി- പന്തലായനി കാട്ടുവയലിൽ ഇടിമിന്നലിൽ വീട് തകർന്നു. നാഗപ്രഭയിൽ നാഗരാജിന്റെ വീടിന്റെ ഒരു ഭാഗമാണ് ഇടിമിന്നലിൽ തകർന്നത്. ഇന്ന് രാവിലെ ഉണ്ടായ ശക്തമായ ഇടിമിന്നലിലാണ് അപകടം.
വീടിന്റെ വരാന്തയോട് ചേർന്ന ഭാഗത്തെ മതിലും ടൈലുകളും പൂർണമായും പൊട്ടിത്തെറിച്ചു. അപകടസമയത്ത് വീട്ടിലെ കുട്ടി വരാന്തയിൽ ഉണ്ടായിരുന്നെങ്കിലും അത്ഭുതകരമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. നാഗരാജും കുടുംബവും സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നു. വലിയ ശബ്ദം കേട്ട് ഓടിയെത്തിയപ്പോഴാണ് നാശനഷ്ടങ്ങൾ കണ്ടതെന്ന് നാഗരാജിന്റെ ഭാര്യ ഷിജിന പറഞ്ഞു.
ഇടിമിന്നലിന്റെ ആഘാതത്തിൽ വീടിന്റെ വയറിങ് പൂർണമായും കത്തിനശിച്ചു. ഫ്രിഡ്ജ്, ടിവി ഉൾപ്പെടെയുള്ള വീട്ടിലെ എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും നശിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായി ഉണ്ടായ അപകടത്തിന്റെ ഞെട്ടലിലാണ് കുടുംബം. ഓട്ടോറിക്ഷാ ഡ്രൈവറായ നാഗരാജിന്റെ കുടുംബത്തിന് വലിയ സാമ്പത്തിക നഷ്ടമാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്.

