സ്വപ്ന പദ്ധതികൾ പ്രഖ്യാപിച്ച് വിഡി സതീശൻ സർക്കാരിൻ്റെ ആദ്യ ബജറ്റ്
തിരുവനന്തപുരം:സ്വപ്ന പദ്ധതികൾ പ്രഖ്യാപിച്ച് വിഡി സതീശൻ സർക്കാരിൻ്റെ ആദ്യ ബജറ്റ്. ധവള പത്രത്തിലെ കണക്കുകൾ ഉദ്ധരിച്ചാണ് ബജറ്റ് പ്രസംഗം ആരംഭിച്ചത്. കിഫ്ബിയെ ശക്തമായി വിമർശിക്കുകയും കിഫ്ബി പദ്ധതികൾക്ക് ഫണ്ട് കണ്ടെത്തേണ്ട ബാധ്യതയുണ്ടെന്നും മുഖ്യമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.കേരളത്തെ തുറമുഖ നഗരമാക്കി മാറ്റുന്നതിനുള്ള പദ്ധതിയാണ് ആദ്യ പ്രഖ്യാപനം. മിഷൻ സമുദ്ര എന്ന് പേരിട്ടിരിക്കുന്ന പദ്ധതി 5 വർഷത്തിനുള്ളിൽ സംസ്ഥാനത്തെ മാരിടൈം ശക്തിയാക്കും. ഇത് കേരളത്തെ പോർട്ട് സിറ്റിയാക്കി മാറ്റും. മിഷൻ സമുദ്രയ്ക്ക് 400 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. വിഴിഞ്ഞം തുറമുഖ റെയിൽ നിർമാണം പൂർത്തിയാക്കും. കപ്പൽ നിർമാണ കേന്ദ്ര തുടങ്ങും. ഇതിനായുള്ള സ്ഥലമേറ്റെടുക്കും. തീരമേഖലയിൽ നിന്നുള്ളവർക്ക് തൊഴിൽ നൽകും. മാരിടൈം പോളിസി രൂപീകരിക്കുകയും ചെയ്യും. സ്വകാര്യ പങ്കാളിത്തതോടെയാണ് കേരള മാരി ടൈം പോളിസി രൂപീകരിക്കുക. അന്തർദ്ദേശീയ മാരിടൈം മ്യൂസിയം സ്ഥാപിക്കുകയും ചെയ്യും. കരയിലും കടലിലും വിസ്മയ വികസനത്തിനാണ് മിഷൻ സമുദ്ര.ബജറ്റിലെ രണ്ടാമത്തെ പ്രഖ്യാപനമാണ് തെക്കൻ കേരള എക്ണോമി കോറിഡോർ. മൂന്ന് ജില്ലകളെ ചേർത്തുകൊണ്ടാണ് പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളെയാണ് ബന്ധിപ്പിക്കുക. പഠനത്തിന് വിദഗ്ദ്ധ ഏജൻസിയെ ചുമതലപ്പെടുത്തും. 50 കോടി രൂപയാണ് ഈ പദ്ധതിക്കായി വകയിരുത്തുക. വിമാനത്താവള വികസനത്തിനായി 200 കോടി വകയിരുത്തും. 4 വിമാനത്താവളങ്ങളെ എകോപിപ്പിച്ചുകൊണ്ടാണ് പദ്ധതി. എയ്റോ പാത്ത്, എയ്റോ സിറ്റി എന്നിവ നടപ്പാക്കും. സിയാലിനോട് ചേർന്ന് ഗ്ലോബൽ കൺവെൻഷൻ സെന്റർ സ്ഥാപിക്കും. നിക്ഷേപങ്ങൾക്ക് ഉള്ള തടസ്സം ഇല്ലാതാക്കാനായി പ്രത്യേക സെൽ രൂപീകരിക്കും. ഭൂമി ഏറ്റെടുക്കലിലെ തടസ്സങ്ങളും മാറ്റും. പദ്ധതി പൂർത്തീകരണത്തിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇൻവെസ്റ്റ്മെന്റ് അഡ്വൈസറി കൗൺസിൽ ആണ് രൂപീകരിക്കും.തൊഴിൽ അവസരം ഉണ്ടാക്കാനുള്ള പദ്ധതിയാണിത്. 2 കോടി പ്രാരംഭ ഘട്ടത്തിൽ വകയിരുത്തും. പിന്നീട് സ്പേസ് പാർക്ക് മെച്ചപ്പെടുത്താൻ 5 കോടിയും.ഏറ്റവും മികച്ച അക്കാദമിക്ക് പ്രോഗ്രാമുകൾ കൊണ്ടുവരുന്ന പദ്ധതിയാണ് കേരള നോളജ് വാലി. മികവിന്റെ കേന്ദ്രങ്ങൾ കൊണ്ടുവരും. ഇതിനായി മുൻനിര സ്ഥാപങ്ങളുമായി സഹകരിക്കും. വിദേശ സർവ്വകലാശാലകളുമായി സഹകരിക്കും. വിദേശത്തേക്ക് പോകാതെ കുട്ടികൾക്ക് മികച്ച പഠനം ഉറപ്പാക്കാനായാണ് ഈ പദ്ധതി. 100 കോടി വകയിരുത്തും. സ്വകാര്യ സർവ്വകലാശാല ബിൽ പരിഷ്ക്കരിക്കും. വയനാട് ട്രൈബൽ യൂണിവേഴ്സിറ്റിക്ക് 50 കോടി വകയിരുത്തും. കേരള ഹെൽത്ത് ആൻഡ് ലൈഫ് സയൻസ് സിറ്റിക്കായി 100 കോടിയും റിസർച്ച് പാർക്കിന് 60 കോടിയും വകയിരുത്തും. ഐഐടി മദ്രാസ് റിസർച്ച് പാർക്ക് മാതൃകയിലാണ് റിസർച്ച് പാർക്ക്.

