നീറ്റ് യുജി പരീക്ഷ നാളെ: 5000 ത്തിലധികം കേന്ദ്രങ്ങളിൽ മോക് ഡ്രിൽ
ന്യൂഡെൽഹി: നാളെ നടക്കുന്ന നീറ്റ്-യുജി പുനഃപരീക്ഷയുടെ പശ്ചാത്തലത്തില്‍ രാജ്യവ്യാപകമായി മോക്ഡ്രില്‍ ആരംഭിച്ചു. ഇന്ന് വൈകീട്ട് അഞ്ച് വരെയാണ് മോക്ഡ്രില്‍. കര്‍ശനമായ സുരക്ഷാ പരിശോധനകളാണ് രാജ്യത്തുടനീളമായി നടക്കുന്നത്.
പരീക്ഷാ കേന്ദ്രങ്ങളില്‍ മൂന്ന് തലത്തിലുള്ള സുരക്ഷാ സംവിധാനങ്ങളാണ് ക്രമീച്ചിരിക്കുന്നത്. നിലവില്‍ 5000ത്തിലധികം കേന്ദ്രങ്ങളിലാണ് മോക്ഡ്രില്‍ നടക്കുന്നത്. ഇന്ത്യക്ക് പുറത്ത് 14 കേന്ദ്രങ്ങളാണ് ഉള്ളത്.
മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്നും നാളെയും അവധി നല്‍കരുതെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ക്ക് ദേശീയ മെഡിക്കല്‍ കമ്മീഷന്‍ (എന്‍എംസി) നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആള്‍മാറാട്ടത്തിനുള്ള സാധ്യത കണക്കിലെടുത്താണ് എന്‍എംസിയുടെ നിര്‍ദേശം
നീറ്റ്-യുജി പുനഃപരീക്ഷ നാളെ നടക്കും. കൃത്യമായ സിസിടിവി നിരീക്ഷണവും സുരക്ഷക്കായി അര്‍ദ്ധസൈനിക വിഭാഗത്തെ വിന്യസിച്ചിട്ടുണ്ടെന്നും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. പരീക്ഷാ കേന്ദ്രങ്ങളില്‍ അസാധാരണമായി എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം അര്‍ദ്ധസൈനിക വിഭാഗത്തിനായിരിക്കുമെന്നും എന്‍ടിഎ പറഞ്ഞു.
അതേസമയം രാജ്യത്തെ പരീക്ഷാ ക്രമക്കേടുകളില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാര്‍ട്ടി, വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്‌ഐ എന്നിവര്‍ ഡല്‍ഹിയില്‍ ഇന്ന് പ്രതിഷേധിക്കും. ഇതിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ഇന്നലെ കേന്ദ്രസര്‍ക്കാരിനെതിരായ ഹരജിയില്‍ പ്രമുഖ മെസേജിങ് ആപ്പായ ടെലഗ്രാം തിരിച്ചടി നേരിട്ടിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാന്‍ ഇന്ത്യയിലെ പ്രവര്‍ത്തനം താത്കാലികമായി നിരോധിച്ചതിനെതിരെയാണ് ടെലഗ്രാമിന്റെ ഹരജി. എന്നാൽ കേന്ദ്രത്തിന്റെ നടപടി ഡല്‍ഹി ഹൈക്കോടതി ശരിവെച്ചു. ജസ്റ്റിസ് തേജസ് കരിയയാണ് കേന്ദ്രത്തിന്റെ തീരുമാനം ശരിവെച്ചത്. ജൂണ്‍ 22 വരെയാണ് ടെലഗ്രാമിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്

