രണ്ടാം വിവാഹ വാർഷികം കഴിഞ്ഞ പിറ്റേന്ന് യുവതി തൂങ്ങി മരിച്ച നിലയിൽ
തിരുവനന്തപുരം:യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിന് സമീപം പൊടിയണി വിള വീട്ടിൽ അഭിലാഷിന്റെ ഭാര്യ വിഘ്നേശ്വരി (27) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് അഭിലാഷിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. നാഗർകോവിൽ സ്വദേശികളായ നാഗരാജൻ– കല ദമ്പതികളുടെ മകളാണ് വിഘ്നേശ്വരി.
ചൊവ്വാഴ്ച വൈകിട്ട് വീടിനുള്ളിലെ കിടപ്പുമുറിയിലെ ഫാനിൽ വിഘ്നേശ്വരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവസമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. സന്ധ്യയോടെ ഭർതൃപിതാവ് ചന്ദ്രൻ എത്തിയപ്പോൾ വീട് ഉള്ളിൽനിന്ന് പൂട്ടിയ നിലയിലായിരുന്നു. വിഘ്നേശ്വരി ഫോൺ എടുക്കാത്തതിനെ തുടർന്ന് അയൽവാസിയുടെ സഹായത്തോടെ വീടിന്റെ ജനൽ ഗ്ലാസ് തകർത്തു നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
രണ്ട് ദിവസം മുൻപായിരുന്നു ഇവരുടെ രണ്ടാം വിവാഹ വാർഷകമെന്നും കുടുംബത്തിൽ മറ്റ് പ്രശ്‌നങ്ങൾ ഒന്നുമുണ്ടായിരുന്നില്ലെന്നുമാണ് ഭർതൃപിതാവ് ചന്ദ്രൻ പോലീസിന് നൽകിയ മൊഴി. എന്നാൽ, വിഘ്നേശ്വരി ഭർതൃവീട്ടിൽ കടുത്ത അധിക്ഷേപങ്ങൾ നേരിട്ടിരുന്നതായി യുവതിയുടെ സഹോദരൻ ആരോപിച്ചു. മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഘ്നേശ്വരിയുടെ മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

