“എൻഎസ്എസ് വഴി കിട്ടുന്ന കാര്യങ്ങൾ സുകുമാരൻ നായരുടെ ഔദാര്യമല്ലെന്ന് സമുദായം ഓർക്കണം,എന്നെക്കൊണ്ട് വാ തുറപ്പിക്കാതിരിക്കുന്നതാണ് നല്ലത്: കെ.ബി ഗണേഷ്കുമാർ”
കൊല്ലം :എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്ക് എതിരെ വീണ്ടും വിമർശനവുമായി കെ.ബി ഗണേഷ്കുമാർ. അദ്ദേഹം കാണിക്കുന്ന മര്യാദകേട് ജനം അറിയണമെന്നും എൻഎസ്എസ് വഴി കിട്ടുന്ന കാര്യങ്ങൾ സുകുമാരൻ നായരുടെ ഔദ്യാര്യമല്ലെന്ന് സമുദായം ഓർക്കണമെന്നും ഗണേഷ്കുമാർ പറഞ്ഞു. തന്നെക്കൊണ്ട് വാ തുറപ്പിക്കാതെ ഇരിക്കുന്നതാണ് അദ്ദേഹത്തിന് നല്ലതെന്നും സുകുമാരൻ നായർക്കെതിരെ കേസ് കൊടുക്കാൻ താൻ പോകുന്നില്ലെന്നും ഗണേഷ്കുമാർ പറഞ്ഞു.
പത്മനാഭന്‍റെ ആചാരവും പാരമ്പര്യവുമാണ് വലുതെന്നും എൻഎസ്എസിൽ പ്രവർത്തിച്ച അധ്യാപകരുടെയും പ്രിൻസിപ്പൽമാരുടെയും പാരമ്പര്യമുള്ളവരാണ് തങ്ങളെന്നും ഗണേഷ് ഓർമിപ്പിച്ചു. ഡയറക്ടർ ബോർഡ് യോഗങ്ങളിൽ ചോദ്യങ്ങൾ ചോദിക്കാൻ പാടില്ലാത്ത തരത്തിലുള്ള പരിപൂർണ നിശബ്ദതയാണ് അവിടെയുള്ളതെന്നും സ്ഥാനത്തിരുന്നപ്പോൾ താൻ ചില ചോദ്യങ്ങൾ ചോദിച്ചതുകൊണ്ടാണ് പ്രശ്നങ്ങളുണ്ടായതെന്നും ഗണേഷ് സൂചിപ്പിച്ചു. ഒരു പോരാട്ടം തുടങ്ങാനല്ല താൻ ഉദ്ദേശിക്കുന്നതെന്നും മറിച്ച് ലോകമെമ്പാടുമുള്ള സാധാരണക്കാരായ ജനങ്ങൾക്കൊപ്പം നിൽക്കാനാണ് താൻ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു
ആരുടെയും പിന്തുണ പ്രതീക്ഷിച്ചല്ല ഞാൻ നിലപാടുകൾ സ്വീകരിക്കാറുള്ളത്. സമൂഹത്തെ ബാധിക്കുന്ന തെറ്റായ കാര്യങ്ങളെ കുറിച്ചും അഴിമതികളെ കുറിച്ചും തുടർന്നും തുറന്നുപറയുക തന്നെചെയ്യും. എൻഎസ്എസ് വഴി ലഭിക്കുന്ന കാര്യങ്ങൾ സുകുമാരൻ നായരുടെ ഔദാര്യമല്ലെന്ന് സമുദായം ഇനിയെങ്കിലും ഓർക്കണം. അദ്ദേഹം കാണിക്കുന്ന മര്യാദകേടുകൾ ജനം തിരിച്ചറിയുകയും വേണം’. ഗണേഷ് പ്രതികരിച്ചു.

