പേര് വെളിപ്പെടുത്താത്ത ഒരാളുടെ ഫോൺ കോളിൽ കൊലപാത കത്തിൻ്റെ തെളിവ് തേടി പോലീസ് .പിടി കൂടിയത് മകനെയും കാമുകിയെയും .
കോട്ടയം: ഓഗസ്റ്റ് 19 ഉച്ചയ്ക്കായിരുന്നു പേര് വെളിപ്പെടുത്താത്ത ഒരാളുടെ ഫോൺകോ പത്തനംതിട്ട തിരുവല്ല ഡിവൈഎസ്പി പി ആർ സന്തോഷിനും കോയിപ്രം എസ്എച്ച്ഒ പങ്കജ് കൃഷ്ണനും കിട്ടിയത് . ‘പൊന്നമ്മയുടെ മൃതദേഹം ഒന്നുപോയി കാണൂ’ എന്നുമാത്രമാണ് 30 സെക്കൻഡ് മാത്രം ഉണ്ടായിരുന്ന കോളിൽ പറഞ്ഞത്. പിന്നീട് ഫോൺ സ്വിച്ചോഫ് ആയി.
ടിജോ തോമസ്, റിൻസിമോൾ
പങ്കജ് കൃഷ്ണൻ കുമ്പനാട് സ്വകാര്യ ആശുപത്രിയിലെത്തി കോയിപ്രം സ്വദേശിനി പൊന്നമ്മ തോമസി(75)ന്റെ മൃതദേഹം പരിശോധിച്ചപ്പോൾ ദേഹം മുഴുവൻ പരിക്കും കൈക്ക് ഒടിവും ഉണ്ടെന്ന് മനസ്സിലായി.ഓഗസ്റ്റ് 18 രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴേക്കും പൊന്നമ്മ മരിച്ചിരുന്നു.
തുടർന്ന് അന്വേഷണത്തിലാണ് മകനടക്കം രണ്ടുപേർ അറസ്റ്റിലായത്. മകൻ ടിജോ തോമസ് (37), ഇയാളോടൊപ്പം താമസിച്ചിരുന്ന കൊല്ലം കാവനാട് സ്വദേശിനി റിൻസി മോൾ (37) എന്നിവരെയാണ് കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തത്.
ആരുമായി സഹകരണമില്ലാത്ത മകൻ
ടിജോയോട് ചോദിച്ചപ്പോൾ പരസ്പരവിരുദ്ധമായ മറുപടിയാണ് ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. നാട്ടുകാരുമായി ടിജോയ്ക്ക് സഹകരണം ഇല്ലാത്തതും കേസ് അന്വേഷണത്തെ ബാധിച്ചു. പങ്കജ് കൃഷ്ണൻ ബൈക്കിൽ മഫ്തിയിൽ കൊലപാതകം നടന്ന വീട്ടിലെത്തി റിൻസിമോളോട് വിവരങ്ങൾ ചോദിച്ചു മനസിലാക്കുകയായിരുന്നു.
തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം തിരുവല്ല ഡിവൈഎസ്പി പി ആർ സന്തോഷിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. കോട്ടയം മെഡിക്കൽ കോളേജിലെ ഫോറൻസിക് സർജൻ ഡോ. അശ്വതി നടത്തിയ പോസ്റ്റ്‌മോർട്ടം പരിശോധന കൊലപാതകത്തെക്കുറിച്ച് കൃത്യമായ തെളിവുകൾ നൽകി.
ലിവിങ് ടുഗെദർ
ഭാര്യയുമായി പിണങ്ങി കഴിയുന്ന ടിജോ തോമസ് കഴിഞ്ഞ ആറുമാസത്തിലധികമായി റിൻസിമോളോടൊപ്പമാണ് താമസിക്കുന്നത്. ഇവർ തമ്മിലുള്ള വഴക്കിനിടയിൽ ഇടപെട്ടതാണ് അമ്മയുടെ മരണത്തിൽ കലാശിച്ചത്. വിശദമായ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു
ദുരൂഹമായ മരണം
ഓഗസ്റ്റ് 17 രാത്രിയിൽ ടിജോയും റിൻസിമോളും തമ്മിൽ വീട്ടിൽ രൂക്ഷമായ വാക്കുതർക്കം ഉണ്ടായിരുന്നു. തർക്കം കൈയാങ്കളിയിലെത്തിയപ്പോൾ പിടിച്ചുമാറ്റാൻ എത്തിയതായിരുന്നു പൊന്നമ്മ. ഇതിൽ പ്രകോപിതനായ മകൻ ടിജോ, അമ്മയുടെ നെഞ്ചിൽ ആഞ്ഞ് തൊഴിക്കുകയും ശ്വാസംമുട്ടിച്ച് ശരീരമാസകലം മർദിക്കുകയുമായിരുന്നു. ബോധരഹിതയായ പൊന്നമ്മയെ ടിജോ കട്ടിലിൽ എടുത്തുകിടത്തി. ഓഗസ്റ്റ് 18ന്
രാവിലെ പൊന്നമ്മയെ കുമ്പനാട്ടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം മോർച്ചറിയിൽ ഒരുദിവസം സൂക്ഷിച്ചു. മരണം സ്വാഭാവികമാണെന്ന് വരുത്തിത്തീർക്കാൻ പ്രതികൾ ശ്രമിച്ചെങ്കിലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ കൊലപാതകമാണെന്ന് തെളിയുകയായിരുന്നു
എസ് സി പി ഒമാരായ ഷെബാന അഹമ്മദ്, സുരേഷ്, വിപിൻരാജ്, അഭിലാഷ്, സിപിഒമാരായ മനൂപ്, അനന്തു, രഞ്ജിത്ത്, സുജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷണം നടത്തിയത്. വളരെ വേഗത്തിൽ പ്രതികളെ പിടികൂടിയ അന്വേഷണ സംഘത്തെ ജില്ലാ പോലീസ് മേധാവി അഭിനന്ദിച്ചു.
അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

