അസമിലെ കുടിയൊഴിപ്പിക്കൽ; ഇരകളെ സന്ദർശിക്കാനെത്തിയ സോളിഡാരിറ്റി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പൊലീസ്.9

ഗുവാഹത്തി: അസമിലെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട ഇരകളെ സന്ദർശിക്കാനെത്തിയ സോളിഡാരിറ്റി കേരള നേതാക്കളെ അസം പൊലീസ് കസ്റ്റഡിയിലെടുത്തു. സോളിഡാരിറ്റി പ്രസിഡന്റ് തൗഫീഖ് മമ്പാട് , സംസ്ഥാന സെക്രട്ടറിമാരായ ഷബീർ കൊടുവള്ളി, സജീദ് പി.എം എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
അസമിൽ സംഘ്പരിവാർ നേതൃത്വത്തിൽ നടക്കുന്ന വ്യാപക ബുൾസോസർ രാജിൻ്റെ ഇരകളായ കുടുംബങ്ങളെ സന്ദർശിക്കാനും പുനരധിവാസ – ദുരിതാശ്വാസ പ്രവർത്തനങ്ങൾ പഠിക്കാനുമെത്തിയതായിരുന്നു സോളിഡാരിറ്റി സംഘം. അതേസമയം സോളിഡാരിറ്റി സംസ്ഥാന നേതാക്കളെ പൊലീസ് തടങ്കലിലാക്കിയത് പ്രതിഷേധാർഹമാണെന്ന് സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഇസ്മാഈൽ വ്യക്തമാക്കി.
ആയിരക്കണക്കിന് കുടുംബങ്ങളെ കുടിയൊഴിപ്പിച്ച ദുബ്രി ജില്ലയിൽ സന്ദർശനം നടത്താനായി ചെന്നപ്പോഴാണ് നേതാക്കളെ ചാപ്പർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. രേഖകളും മൊബൈൽ ഫോണടക്കമുള്ള സാധനങ്ങൾ വാങ്ങി വെക്കുകയും പുറം ലോകവുമായി ബന്ധപ്പെടാനുള്ള മാർഗങ്ങളും നിഷേധിക്കുകയായിരുന്നു.

അസമിൽ നടക്കുന്നത് വംശഹത്യയാണ്. ഇരകളുമായി പുറംലോകത്തുനിന്ന് ആരെയും ബന്ധപ്പെടാൻ അനുവദിക്കുന്നില്ല. ടാർപോളിൻ ഷീറ്റിന് കീഴിൽ കഴിയുന്ന ആയിരക്കണക്കിന് മനുഷ്യരെ വംശഹത്യക്ക് വിട്ടുകൊടുക്കുകയാണ് ഹിമന്ത ബിശ്വ ശർമ ഭരണകൂടം ചെയ്യുന്നത്. സാമാധാനപരവും ജനാധിപത്യപരവുമായ നടപടികൾ പോലും അനുവദിക്കുന്നില്ല.
ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ രാജ്യത്തെ മുഴുവൻ മനുഷ്യസ്നേഹികളും അണിനിരക്കണമെന്നും ഇതിനെതിരെ വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കണമെന്നും സോളിഡാരിറ്റി ആഹ്വാനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *