സമാപനത്തിന് പൂര നഗരി നിറഞ്ഞൊഴുകി, 64-ാമത് സംസ്ഥാന സ്കൂള്‍ കലോത്സ വത്തില്‍ കിരീടം കണ്ണൂരിന് .
തൃശൂർ :64ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കിരീടം കണ്ണൂരിന് മുന്‍ ചാമ്പ്യന്മാരായ തൃശൂരിനാണ് രണ്ടാം സ്ഥാനം. 1028 പോയിന്റോടെയാണ് കണ്ണൂര്‍ കിരീടമുറപ്പിച്ചിരിക്കുന്നത്. ഏറ്റവും അവസാനമായി പുറത്തുവന്ന വഞ്ചിപ്പാട്ടിന്റെ ഫലവും അപ്പീലുകളുടെ ഫലവും പുറത്തുവന്നതോടെയാണ് നിലവിലെ ചാമ്പ്യന്മാരായ തൃശൂരിനെ മറികടന്ന് കണ്ണൂര്‍ ജേതാക്കളായിരിക്കുന്നത്.
1023 പോയിന്റോടെയാണ് തൃശൂര്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. കോഴിക്കോടുമായിഒപ്പത്തിനൊപ്പം അവസാനദിവസം വരെ പോരാടിയെങ്കിലുംഅവസാനലാപ്പില് തൃശൂര്‍ രണ്ടാം സ്ഥാനം അരക്കെട്ടുറപ്പിക്കുകയായിരുന്നു. 1017 പോയിന്റുകളാണ് കോഴിക്കോടിന് ലഭിച്ചത്.
ഇതിനിടെ
സംസ്ഥാന കലോത്സവത്തിന്റെ സമാപന സമ്മേളനത്തിന് മുന്നോടിയായി നഗരത്തിൽ ആവേശം നിറഞ്ഞ കാഴ്ചകളാണ്. സമാപന ചടങ്ങിൽ മുഖ്യാതിഥിയായി എത്തുന്ന നടൻ മോഹൻലാലിനെ ഒരു നോക്കു കാണാനായി മണിക്കൂറുകളായി കാത്തുനിൽക്കുന്ന ജനങ്ങളാണ് കലോത്സവ നഗരിയെ നിറച്ചിരിക്കുന്നത്.
രാവിലെ മുതൽ തന്നെ വേദിയിലേക്കും പരിസര പ്രദേശങ്ങളിലേക്കും ജനപ്രവാഹം ശക്തമായതോടെ, വൻ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പ്രവേശന കവാടങ്ങളിൽ പരിശോധന കർശനമാക്കിയിരിക്കുകയാണ്. ഗതാഗത നിയന്ത്രണവും വിവിധ ഭാഗങ്ങളിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
കുട്ടികളും യുവാക്കളും കുടുംബങ്ങളുമടക്കം ആയിരങ്ങളാണ് മോഹൻലാലിന്റെ വരവിനായി കാത്തിരിക്കുന്നത്. ഒരു നിമിഷം കാണാനായാലും മതി” എന്ന ആവേശത്തിലാണ് ആരാധകർ.
ജനക്കൂട്ടത്തിനിടയിൽ സുരക്ഷ ഉറപ്പാക്കാൻ നൂറുകണക്കിന് പൊലീസുകാരാണ് ഡ്യൂട്ടിയിൽ ഉള്ളത്. എവിടെയും ചെറിയ അശ്രദ്ധ പോലും ഒഴിവാക്കാനാണ് പൊലീസിന്റെ ശ്രമം. കലയും കലാകാരന്മാരും നിറഞ്ഞ സംസ്ഥാന കലോത്സവത്തിന് സമാപനം കുറിക്കുന്ന ഈ ചടങ്ങ്, മോഹൻലാലിന്റെ സാന്നിധ്യത്തോടെ ചരിത്രനിമിഷമാകുമെന്ന പ്രതീക്ഷയിലാണ് കേരളം മുഴുവൻ.

