യുദ്ധ ഭീതിയിലും സംഘർഷത്തിലും താളം തെറ്റി വ്യോമയാന മേഖല , കരിപ്പൂരിൽ റദ്ദാക്കിയത് 40 സർവീസുകൾ
കോഴിക്കോട്: യുദ്ധ ഭീതിയിലും സംഘർഷത്തിലും താളം തെറ്റി വ്യോമയാന മേഖല .ഇതോടെ കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്നുള്ള വ്യോമഗതാഗതം വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ ഇന്ന് ആകെ 40 സർവീസുകൾ റദ്ദാക്കി.
ഇതിൽ വരാനിരുന്നതും പോകേണ്ടതുമായ 20 വിമാനങ്ങൾ വീതം ഉൾപ്പെടുന്നു. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തേണ്ടിയിരുന്ന 19 വിമാനങ്ങളും റദ്ദാക്കിയതോടെ യാത്രക്കാർ കടുത്ത ദുരിതത്തിലായി. എന്നിരുന്നാലും, മസ്കറ്റിൽ നിന്നും റിയാദിൽ നിന്നുമുള്ള സലാം എയർ, ഫ്ലൈനാസ് തുടങ്ങിയ സർവീസുകൾ മുടങ്ങാതെ നടന്നു.
പ്രതിസന്ധി പരിഹരിക്കാനായി യുഎഇയിലെ ഫുജൈറയിൽ നിന്ന് കൊച്ചി ഉൾപ്പെടെയുള്ള നഗരങ്ങളിലേക്ക് എട്ട് പ്രത്യേക സർവീസുകൾ നടത്തുമെന്ന് സ്പൈസ് ജെറ്റ് അറിയിച്ചു. ഇന്ന് രാത്രി 8:50-നാണ് കൊച്ചിയിലേക്കുള്ള പ്രത്യേക വിമാനം നിശ്ചയിച്ചിരിക്കുന്നത്.
ഇന്ത്യയിൽ നിന്ന് ഗൾഫിലേക്ക് ആകെ 58 പ്രത്യേക സർവീസുകൾ സുരക്ഷിതമായ ആകാശപാതയിലൂടെ നടത്തുന്നുണ്ട്. ഇതിനിടെ, ഫുജൈറയിൽ കുടുങ്ങിയ 186 യാത്രക്കാർ അക്ബർ ട്രാവൽസ് ഒരുക്കിയ ചാർട്ടേഡ് വിമാനത്തിൽ സുരക്ഷിതരായി നെടുമ്പാശ്ശേരിയിൽ തിരിച്ചെത്തി. യുഎഇയിലുള്ള പ്രവാസികൾ സുരക്ഷിതരാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മടങ്ങിയെത്തിയവർ വ്യക്തമാക്കി

