ബഹ്‌റൈനിൽ യുഎസ് നാവികസേനയുടെ ആസ്ഥാനത്തിന് നേരെ ഇറാൻ ആക്രമണത്തിൽ 21 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു.
മനാമ: ബഹ്‌റൈനിലെ മനാമയിലുള്ള യുഎസ് നാവികസേനയുടെ അഞ്ചാം ഫ്ലീറ്റ് ആസ്ഥാനത്തിന് നേരെ ഇറാൻ വൻതോതിലുള്ള മിസൈൽ-ഡ്രോൺ ആക്രമണം നടത്തി. ആക്രമണത്തിൽ 21 അമേരിക്കൻ സൈനികർ കൊല്ലപ്പട്ടതായി ടെഹ്‌റാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. ആസ്ഥാനത്ത് വലിയ തോതിൽ തീപിടുത്തം ഉണ്ടായതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനയിയെ വധിച്ച അമേരിക്കൻ-ഇസ്രായേൽ സംയുക്ത നീക്കമായ ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ക്കുള്ള കൃത്യമായ പ്രതികാരമാണിതെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് പ്രഖ്യാപിച്ചു.
ഫെബ്രുവരി 28-നും മാർച്ച് 6-നുമായി നടന്ന ആക്രമണങ്ങളിൽ ഷഹീദ്-136 ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളുമാണ് ഇറാൻ ഉപയോഗിച്ചത്. അമേരിക്കയുടെ പാട്രിയറ്റ് പ്രതിരോധ സംവിധാനങ്ങളെ മറികടന്നായിരുന്നു ഈ പ്രത്യാക്രമണം. ബേസിലെ റഡാർ സംവിധാനങ്ങൾ, ആശയവിനിമയ കേന്ദ്രങ്ങൾ, കെട്ടിടങ്ങൾ എന്നിവയ്ക്ക് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ, നാശനഷ്ടങ്ങൾ അമേരിക്കൻ ഔദ്യോഗിക വൃത്തങ്ങൾ പൂർണ്ണമായി സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ഇന്ത്യൻ മഹാസമുദ്രത്തിൽ വെച്ച് ഇറാന്റെ യുദ്ധക്കപ്പൽ അമേരിക്കൻ അന്തർവാഹിനി തകർത്തതിന് പിന്നാലെയാണ് സംഘർഷം മൂർച്ഛിച്ചത്.
യുദ്ധം രൂക്ഷമായതോടെ ആഗോള എണ്ണ വിതരണത്തിന്റെ നിർണ്ണായക പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ ഔദ്യോഗികമായി അടച്ചു. ഇവിടേക്ക് പ്രവേശിക്കുന്ന കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇതിനകം തന്നെ നിരവധി കപ്പലുകൾക്ക് നേരെ ഡ്രോൺ ആക്രമണമുണ്ടായിട്ടുണ്ട്. അതേസമയം, സ്ഥിതിഗതികൾ ശാന്തമാക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കപ്പലുകൾക്ക് സൈനിക അകമ്പടി വാഗ്ദാനം ചെയ്തിട്ടുണ്ട്.

