സ്ത്രീകൾ ഷോട്സ് ധരിക്കുന്നത് ലൈംഗികാതിക്രമം ക്ഷണിച്ചു വരുത്തും – വൈസ് ചാൻസലർ വി നാഗരാ ജനെതിരെ പ്രതിഷേധം ശക്തം
ചെന്നെ:സ്ത്രീകൾ ഷോട്സ് ധരിക്കുന്നത് ലൈംഗികാതിക്രമ ക്ഷണിച്ചുവരുത്തുന്നുവെന്ന തമിഴ്നാട് നാഷണൽ ലോ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ വി നാഗരജിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ കനത്ത പ്രതിഷേധം. സ്ത്രീകളുടെ വസ്ത്രധാരണത്തെ അധിക്ഷേപിക്കുന്നതായിരുന്നു ചാൻസലറുടെ പരാമർശം. ഇതിനെതിരെ വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തി. പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നത്. വൈ വസ്ത്രങ്ങൾക്കല്ല, മാനസികാവസ്ഥയ്ക്കാണ് മാറ്റേണ്ടതെന്ന് എഴുതിയ പ്ലക്കാർഡ് ഉയർത്തി വിദ്യാർത്ഥികൾ ക്യാംപസിൽ പ്രതിഷേധിച്ചു. ക്ലാസ് പ്രതിനിധികളുമായി നടത്തിയ യോഗത്തിലാണ് വി നാഗരാജ്, സ്ത്രീകൾ ഷോട്സ് ധരിക്കുന്നത് ലൈംഗികാതിക്രമം ക്ഷണിച്ചുവരുത്തുന്നുവെന്നും അത് വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും ശ്രദ്ധതിരിക്കു ന്നുവെന്നും പറഞ്ഞത്. വിദ്യാർത്ഥികളുടെ പെരുമാറ്റം സംബന്ധിച്ചുള്ള ചർച്ചയ്ക്കിടെയായിരുന്നു ഈ പരാമർശം.
പരാമർശത്തിന് പിന്നാലെ വിദ്യാർത്ഥികൾ രാത്രി മുഴുവൻ ക്യാമ്പസിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഇതിനിടെ, തന്റെ പരാമർശം തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും ക്യാമ്പസിന്റെ സൽപേര് ഉയർത്താൻ വേണ്ടി മനോഹരമായ വസ്ത്രധാരണം കൊണ്ടുവരിക എന്നാണ് ഉദ്ദേശിച്ചതെന്നും വി നാഗരാജ് വ്യക്തമാക്കി.
വസ്ത്രധാരണവും ലൈംഗികാതിക്രമവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടി. കൂടുതൽ പുരോഗമനപരവും അവകാശങ്ങളെ മാനിക്കുന്നതുമായ ക്യാമ്പസ് സംസ്കാരം ഉറപ്പാക്കണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു.

