ചെറുവണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവത്തിൽ ദുരൂഹത
പേരാമ്പ്ര :ചെറുവണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവത്തിൽ ദുരൂഹത .പ്രാഥമിക പരിശോധനയിൽ ഷോർട്ട് സർക്യൂട്ടോ ഇന്ധന ടാങ്കിന്റെ തകരാറോ കണ്ടെത്തിയിട്ടില്ല. ഫോറൻസിക് പരിശോധന ഫലം വന്നതിന് ശേഷമേ അന്തിമ നിഗമനത്തിലെത്താനാകൂവെന്ന നിലപാടിലാണ് അന്വേഷണസംഘം.
പേരാമ്പ്ര ചെറുവണ്ണൂരിൽ നാടിനെ നടുക്കിയ കാർ തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനാകാതെ കുഴങ്ങുകയാണ് അന്വേഷണസംഘം. ഷോർട്ട് സർക്യൂട്ട് അല്ലെന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക കണ്ടെത്തൽ. ഇന്ധന ടാങ്കിനും തകരാറുകൾ കണ്ടെത്തിയിട്ടില്ല. കൂടുതൽ പരിശോധനകൾക്കായി സംഭവസ്ഥലത്തു നിന്ന് സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.
ഫോറൻസിക് പരിശോധനാ ഫലം വന്നതിനു ശേഷം മാത്രമേ തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം കൃത്യമായി പറയാൻ സാധിക്കൂ എന്ന് എംവിഡിയും പൊലീസും വ്യക്തമാക്കുന്നു. അതിനിടെ, മരിച്ച സോനയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികൾക്ക് ശേഷം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. വെള്ളിയാഴ്ച രാത്രി ആശുപത്രിയിൽ നിന്ന് മടങ്ങുന്നതിനിടെയായിരുന്നു ദുരന്തം. അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ ഭർത്താവ് റീജിൻ ലാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയുവിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.

