കൊണ്ടോട്ടിയിൽ തിരക്കേറിയ നടുറോഡിൽ മുട്ടിലിഴ ഞ്ഞെത്തിയ പിഞ്ചു കുഞ്ഞിനെ ബസ് ജീവനക്കാർ അത്ഭുതക രമായി രക്ഷപ്പെടുത്തി
കൊണ്ടോട്ടി:മലപ്പുറം കൊണ്ടോട്ടിയിൽ തിരക്കേറിയ നടുറോഡിൽ മുട്ടിലിഴഞ്ഞെത്തിയ പിഞ്ചുകുഞ്ഞിനെ ബസ് ജീവനക്കാർ അത്ഭുതകരമായി രക്ഷപ്പെടുത്ത. വലിയപറമ്പ്-ചെറുമുറ്റം റോഡിൽ ഫറോക്ക് ഭാഗത്തേക്ക് പോകുന്ന പാതയിലാണ് മനസ്സാക്ഷിയെ ഞെട്ടിച്ച, എന്നാൽ വലിയ ആശ്വാസം നൽകിയ ഈ സംഭവം ഉണ്ടായത്. രാവിലെ എട്ടരയോടെ സ്കൂളുകളിലേക്കും ഓഫീസുകളിലേക്കും വാഹനങ്ങൾ ഒന്നിനുപുറകെ ഒന്നായി പോകുന്ന തിരക്കേറിയ സമയത്താണ് കുഞ്ഞ് റോഡിലേക്ക് ഇഴഞ്ഞെത്തിയത്. റോഡിന് സമീപത്തുള്ള വീട്ടിൽ നിന്നും വീട്ടുകാരുടെ ശ്രദ്ധ ഒന്നുമാറിയ നിമിഷത്തിലാണ് കുഞ്ഞ് മുറ്റത്തുനിന്നും റോഡിലേക്ക് ഇറങ്ങിയത്.
ആ സമയത്ത് കുഞ്ഞിന്റെ രക്ഷിതാവ് വീട്ടുമുറ്റത്തിരുന്ന് പത്രം വായിക്കുകയായിരുന്നു. കുഞ്ഞ് വീടുവിട്ട് പുറത്തിറങ്ങിയ കാര്യം കണ്ടക്ടർ കുഞ്ഞിനെ തിരികെ വീട്ടിൽ എത്തിക്കുമ്പോൾ മാത്രമാണ് രക്ഷിതാക്കൾ പോലും അറിയുന്നത്.
റോഡിലെ ഒരു ചെറിയ വളവിലാണ് കുഞ്ഞ് ഇരുന്നിരുന്നത് എന്നതിനാൽ ദൂരത്തുനിന്നും വരുന്ന വാഹനങ്ങൾക്ക് കുഞ്ഞിനെ പെട്ടെന്ന് കാണാൻ കഴിയുമായിരുന്നില്ല. ഈ സമയത്താണ് ഫറോക്ക് ഭാഗത്തേക്ക് സർവീസ് നടത്തുന്ന ബസ് ആ വഴി കടന്നുവരുന്നത്. ബസ് ഡ്രൈവറുടെ അതീവ ശ്രദ്ധയിലാണ് റോഡിന് നടുവിലിരിക്കുന്ന കുഞ്ഞ് പെട്ടെന്ന് പെടുന്നത്. അദ്ദേഹം പെട്ടെന്ന് തന്നെ ബസ് ബ്രേക്ക് ചെയ്ത് നിർത്തുകയായിരുന്നു. തുടർന്ന് ബസിലെ കണ്ടക്ടറായ നവാസ് ഒട്ടും സമയം കളയാതെ റോഡിലേക്ക് ഓടിയിറങ്ങി കുഞ്ഞിനെ കൈകളിൽ കോരിയെടുക്കുകയായിരുന്നു. തൊട്ടുപിന്നാലെ ഇരുചക്ര വാഹനങ്ങൾ അടക്കമുള്ളവ കടന്നുപോകുന്നതും ദൃശ്യങ്ങളിൽ കാണാം.
ബസ് ജീവനക്കാരുടെ സമയോചിതവും മാതൃകാപരവുമായ ഇടപെടൽ കാരണം മാത്രമാണ് വലിയൊരു ദുരന്തം ഒഴിവായത്. കണ്ടക്ടർ നവാസ് കുഞ്ഞിനെയുമെടുത്ത് തൊട്ടടുത്തുള്ള വീട്ടിലേക്ക് ചെന്ന് രക്ഷിതാക്കളെ വിവരമറിയിച്ച് അവരെ ഏൽപ്പിക്കുകയായിരുന്നു. വലിയൊരു ഞെട്ടലോടെയാണ് രക്ഷിതാക്കൾ കുഞ്ഞിനെ തിരികെ വാങ്ങിയത്. ദൈവാനുഗ്രഹം കൊണ്ടും ബസ് ജീവനക്കാരുടെ ദൈവതുല്യമായ ഇടപെടൽ കൊണ്ടും കുഞ്ഞിന് ഒരു പോറൽ പോലും ഏൽക്കാതെ സുരക്ഷിതമായി തിരികെ ലഭിച്ചു. കണ്ടാലറിയാത്ത പ്രായത്തിലുള്ള കുഞ്ഞുങ്ങളെ പരിചരിക്കുമ്പോൾ ഒരു നിമിഷത്തെ ശ്രദ്ധക്കുറവ് എത്രത്തോളം വലിയ അപകടം വരുത്തിവെക്കുമെന്നതിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ സംഭവം. എങ്കിലും കുഞ്ഞ് സുരക്ഷിതമായി അമ്മയുടെ കൈകളിൽ തിരിച്ചെത്തിയതിന്റെ വലിയ ആശ്വാസത്തിലാണ് ഇപ്പോൾ നാട്ടുകാരും ബസ് ജീവനക്കാരും

