മഹുവ മൊയ്ത്രയ്ക്ക് നേരെ മുട്ടയേറ് ; അക്രമം ബംഗാളിലെ റസ്റ്റോറന്റിന് മുൻപിൽ വച്ച് ; പിന്നിൽ ബിജെപിയെന്ന് മഹുവ
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ കൃഷ്ണനഗർ ലോക്സഭാ എംപി മഹുവ മൊയ്ത്രയ്ക്ക് നേരെ മുട്ടയേറ്. നാദിയ ജില്ലയിലുള്ള പലാശിയിലെ ഒരു ഭക്ഷണശാലയ്ക്ക് പുറത്തുവെച്ചാണ് സംഭവം. ആക്രമണത്തിന് പിന്നിൽ ഭാരതീയ ജനതാ പാർട്ടി പ്രവർത്തകരാണെന്ന് മഹുവ മൊയ്ത്ര ആരോപിച്ചു. പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാക്കൾക്ക് നേരെ തുടർച്ചയായി ഉണ്ടാകുന്ന ജനരോഷത്തിന്റെയും ആക്രമണങ്ങളുടെയും പരമ്പര തുടരുകയാണ്.
പലാശിയിൽ ടിഎംസി എംഎൽഎ അലിഫാ അഹമ്മദിന്റെ വസതിക്ക് സമീപമുള്ള ഒരു ഭക്ഷണശാലയിൽ പാർട്ടി യോഗത്തിന് എത്തിയതായിരുന്നു മഹുവ. മഹുവ മൊയ്ത്ര പുറത്തേക്ക് ഇറങ്ങിയതോടെ അവിടെ തടിച്ചുകൂടിയ പ്രതിഷേധക്കാർ അവർക്കെതിരെ ‘ഗോ ബാക്ക്’ വിളികളും ‘ചോർ ചോർ’ മുദ്രാവാക്യങ്ങളും ഉയർത്തുകയും, പിന്നീട് മുട്ടകളും പച്ചക്കറികളും വലിച്ചെറിയുകയുമായിരുന്നു.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ മഹുവ മൊയ്ത്ര തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചു. ഇത് സാധാരണക്കാരായ ജനങ്ങളുടെ പ്രതിഷേധമല്ലെന്നും ബിജെപി ആസൂത്രണം ചെയ്ത ഗുണ്ടാവിളയാട്ടമാണെന്നും അവർ ആരോപിച്ചു. “സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായതിന് ശേഷം ക്രമസമാധാന നില പൂർണ്ണമായി തകർന്നിരിക്കുകയാണ്. ബംഗാൾ പോലീസ് വെറും കാഴ്ചക്കാരായി നിൽക്കുന്നു. എന്നെ വ്യക്തിപരമായി ആക്രമിക്കാനാണ് ബിജെപിയുടെ പദ്ധതി. അവിടെ തടിച്ചുകൂടിയത് സാധാരണ ജനങ്ങളല്ല, മറിച്ച് കൃത്യമായ നിർദ്ദേശം ലഭിച്ചെത്തിയ ബിജെപി പ്രവർത്തകരാണ്,” എന്നും മഹുവ സമൂഹമാധ്യമങ്ങളിലൂടെ ആരോപിച്ചു.

