ബെംഗളൂരുവിൽ ക്വാറി ദുരന്തം: കൂറ്റൻ പാറക്കല്ലുകൾ പതിച്ച് ഒമ്പത് തൊഴിലാളികൾക്ക് ദാരുണാന്ത്യം
ബെംഗളൂരു: കർണാടകയിലെ ബെംഗളൂരു ദക്ഷിണ താലൂക്കിലുണ്ടായ ക്വാറി അപകടത്തിൽ ഒമ്പത് തൊഴിലാളികൾ മരണപ്പെട്ടു. ഇന്ന് രാവിലെ മാദാപട്ടണത്തിന് സമീപം പ്രവർത്തിക്കുന്ന ‘കാവേരി ക്രഷർ’ എന്ന ക്വാറിയിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ട്രാക്ടർ ഉപയോഗിച്ച് മുകളിലെ പാറ നീക്കം ചെയ്യുന്നതിനിടെയാണ് അപ്രതീക്ഷിതമായി കൂറ്റൻ കല്ലുകളും മണ്ണും താഴെ ജോലി ചെയ്തിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ടവരെല്ലാം അസം , ബീഹാർ സ്വദേശികൾ ആണെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദുരന്ത വിവരമറിഞ്ഞ് താവരക്കരെ പോലീസും ഫയർഫോഴ്സും ദുരന്തനിവാരണ സേനയും സംഭവസ്ഥലത്ത് എത്തി. അടിയന്തര രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ക്വാറിയിൽ വീണ് കിടക്കുന്ന കൂറ്റൻ കല്ലുകളും മണ്ണും യന്ത്ര സഹായത്തോടെ നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
ഇനിയും നിരവധി തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കാൻ സാധ്യതയുള്ളതിനാൽ മരണസംഖ്യ ഉയർന്നേക്കാമെന്നാണ് സംഭവസ്ഥലത്ത് എന്നുള്ള സൂചനകൾ വ്യക്തമാക്കുന്നത് മരണപ്പെട്ടവരുടെ കൃത്യമായ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്ന് അധികൃതർ അറിയിച്ചു

