കേരകേളീസദനമാം എൻ കേരളം” അതി മനോഹര കേരളം അതി ദാരിദ്ര്യമുക്തം. പ്രഖ്യാപനം ഇന്ന്.
“ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം
ഇന്ദ്രധനുസ്സിൻ തൂവൽ പൊഴിയും തീരം..
ഈ മനോഹര തീരത്തു തരുമോ
ഇനിയൊരു ജന്മം കൂടി..”
കവിഭാവനയിലെ അതിമനോഹരമായ കേരളം അതി ദാരിദ്ര്യ മുക്തമാവുകയാണ് ‘
രാജ്യം സ്വാതന്ത്ര്യം നേടി ഒൻപതാം വർഷം, 1956 നവംബർ ഒന്നിന് ഭാഷാടിസ്ഥാനത്തിൽ മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നീ നാട്ടുരാജ്യങ്ങൾ ചേർന്ന് കേരളം എന്ന ഒറ്റ സംസ്ഥാനം പിറവിയെടുത്തു. പുഴയും കായലും കടലും മലനിരകളും ചേർന്ന് പ്രകൃതിയാൽ മനോഹരമായ ഭൂപ്രദേശം. ദൈവത്തിന്റെ സ്വന്തം നാട്. മലയാളമെന്ന നാലക്ഷരം കൊണ്ട് ഒരു ജനത ഒന്നായി തീർന്ന നാട്
അതി ദാരിദ്ര്യ മുക്ത സംസ്ഥാനമായി ഇന്ന് കേരളത്തെ പ്രഖ്യാപിക്കും.
64006 കുടുംബങ്ങളെ
യാണ് അതി ദാരിദ്ര്യ
മുക്തമാക്കിയത്. അതിദാരിദ്ര്യ നിർമാർജനം ഉൾപ്പെടെ സർക്കാരിന്റെ വിവിധ പദ്ധതികൾ പ്രഖ്യാപിക്കാനുള്ള പ്രത്യേക നിയമസഭാ സമ്മേളനം ഇന്ന് രാവിലെ ചേരും. കേരളത്തെ അതി ദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്ന ഔദ്യോഗിക ചടങ്ങ് വൈകീട്ട് മൂന്നരയ്ക്കാണ് നടക്കുക.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ നടന്മാരായ മമ്മൂട്ടി, മോഹൻലാൽ, കമലഹാസൻ ഉൾപ്പെടെയുള്ളവർ മുഖ്യാതിഥികളാകും. വി.ഡി സതീശൻ അടക്കമുള്ള പ്രതിപക്ഷ നേതാക്കൾക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്. രാവിലെ നടക്കുന്ന മന്ത്രിസഭ യോഗത്തിനുശേഷം മുഖ്യമന്ത്രി പ്രഖ്യാപിച്ച ക്ഷേമ പദ്ധതികൾ നിയമസഭയിൽ അവതരിപ്പിക്കും.
തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകൾ അടുത്തിരിക്കെയാണ് സർക്കാരിന്റെ പുതിയ പദ്ധതികൾ നിയമസഭയിൽ അവതരിപ്പിക്കാൻ പോകുന്നത്. എന്നാൽ ചട്ടം ലംഘിച്ചാണ് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർത്തത് എന്നതാണ് പ്രതിപക്ഷ ആരോപണം. തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പുകൾ മുന്നിൽകണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ആണ് പുതിയ പ്രഖ്യാപനങ്ങൾ എന്നും പ്രതിപക്ഷം ആരോപിക്കുന്നു.
ചട്ടം ലംഘിച്ച് നിയമസഭ സമ്മേളനം വിളിച്ചുചേർത്തതിനെതിരെ സ്പീക്കർക്ക് യുഡിഎഫ് കത്തു നൽകിയിട്ടുണ്ട്. നിയമസഭാ സമ്മേളനത്തിൽ എന്ത് നിലപാട് എടുക്കണം എന്നതിൽ രാവിലെ ചേരുന്ന യുഡിഎഫ് നിയമസഭാ കക്ഷി യോഗം തീരുമാനമെടുക്കും.
“കേരളം.. കേരളം..
കേളികൊട്ടുയരുന്ന കേരളം..
“കേളീ കദംബം പൂക്കും കേരളം
കേരകേളീസദനമാം എൻ കേരളം

