ഇറാനുമായിട്ടല്ല, ‘യുദ്ധം’ ടോയിലറ്റിൽ പോകാൻ; യുഎസ് വിമാനവാഹിനി കപ്പലിലെ അയ്യായിരത്തോളം നാവികര്‍ ദുരിതത്തിൽ

വാഷിംഗ് ടൺ : ലോകത്തിലെ ഏറ്റവും വലുതും ചെലവേറിയതുമായ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ ഫോർഡിലെ അയ്യായിരത്തോളം നാവികർക്ക് ഇപ്പോൾ ഭീഷണി ഇറാനിയൻ മിസൈലുകളല്ല, മറിച്ച് കപ്പലിലെ അത്യാധുനിക മലിനജല ശുദ്ധീകരണ സംവിധാനത്തിന്റെ തകരാറാണ്. 13.3 ബില്യൺ ഡോളർ ചെലവിൽ നിർമിച്ച ഈ കപ്പലിലെ വാക്വം അധിഷ്ഠിത മലിനജല സംവിധാനം പൂർണമായും തകരാറിലാണ്.
കപ്പലിലെ 650 ടോയ്‌ലറ്റുകളിൽ ഭൂരിഭാഗവും പ്രവർത്തനരഹിതമായതോടെ, പ്രാഥമിക ആവശ്യങ്ങൾക്കായി നാവികർക്ക് 45 മിനിറ്റ് വരെ ക്യൂ നിൽക്കേണ്ടി വരുന്നു. പൈപ്പുകളിൽ കാൽസ്യം അടിഞ്ഞുകൂടുന്നത് തടയാൻ ഓരോ തവണയും ‘ആസിഡ് ഫ്ലഷ്’ നടത്താൻ ഏകദേശം 4 ലക്ഷം ഡോളർ (ഏകദേശം 3.3 കോടി രൂപ) ചിലവ് വരുന്നു. കപ്പൽ യുദ്ധസജ്ജമായി കടലിൽ തുടരുമ്പോൾ ഈ അറ്റകുറ്റപ്പണി നടത്തുക പ്രായോഗികവുമല്ല.
2025 ജൂൺ മുതൽ കടലിൽ തുടരുന്ന നാവികർക്ക് നാട്ടിലേക്ക് മടങ്ങാൻ ഇതുവരെ അനുവാദം ലഭിച്ചിട്ടില്ല. എട്ടുമാസത്തിലേറെയായി തുടരുന്ന ദൗത്യം ഒരു വർഷം വരെ നീളാൻ സാധ്യതയുണ്ട്. മക്കളുടെ ജനനവും പ്രിയപ്പെട്ടവരുടെ മരണവും ഉൾപ്പെടെയുള്ള പ്രധാന ജീവിതനിമിഷങ്ങൾ നഷ്ടപ്പെട്ട നാവികർക്കിടയിൽ മനോവീര്യം തകർന്നിരിക്കുകയാണെന്നാണ് റിപ്പോർട്ട്

കപ്പലിലെ യന്ത്രത്തകരാറുകൾ പരിഹരിക്കാൻ സാങ്കേതിക പ്രവർത്തകർ 19 മണിക്കൂർ വരെ ജോലി ചെയ്യേണ്ടി വരുന്നു. ഇത് നാവികർക്കിടയിൽ കടുത്ത ക്ഷീണത്തിനും ജോലി ഉപേക്ഷിക്കാനുള്ള പ്രവണതയ്ക്കും കാരണമാകുന്നു.
അത്യാധുനിക സ്റ്റെൽത്ത് ഫൈറ്റർ വിമാനങ്ങൾ വിക്ഷേപിക്കാൻ ശേഷിയുള്ള, അമേരിക്കയുടെ കരുത്തിന്റെ പ്രതീകമായ ഈ കൂറ്റൻ കപ്പൽ ഇപ്പോൾ ശൗചാലയ തകരാർ പോലുള്ള തികച്ചും സാധാരണമായ ഒരു പ്രശ്നത്തിന് മുന്നിൽ മുട്ടുമടക്കിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *