വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിയ്ക്ക് നേരെ ലൈംഗീക അതിക്രമം നടത്തിയ വ്യാപാരി നേതാവ് ഒളിവിൽ
കായം കുളം :വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിയ്ക്ക് നേരെ ലൈംഗീക അതിക്രമം നടത്തി പരാതിയില്‍ അന്വേഷണം ഊർജിതമാക്കാൻ ഡിജിപി ജില്ലാ പോലീസ് മേധാവിയ്ക്ക് നിർദ്ദേശം നല്‍കി.
വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂണിറ്റ് പ്രസിഡന്റ് സിനില്‍ സവാദിനെതിരെയാണ് കൊല്ലം സ്വദേശിയായ 25കാരിയായ യുവതി കായംകുളം പോലീസില്‍ പരാതി നല്‍കിയത്.
സിനില്‍ സവാദ് ഒളിവിലാണന്നും അന്വേഷണം നടക്കുകയാണെന്നുമാണ് പോലീസ് പറയുന്നത്. ഇതിനിടയില്‍ സിനില്‍ സവാദിനെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്പെൻഡ് ചെയ്തു.
ഏപ്രില്‍ നാലിന് പുലർച്ചെ കായംകുളത്തുവച്ച്‌വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക്കൊണ്ടുപോകാൻ രക്ഷകനായെത്തിയ സിനില്‍, വാഹനത്തില്‍ കയറ്റുന്നതിനിടെ യുവതിക്ക് നേരെ അതിക്രമം കാട്ടിയെന്നാണ് പരാതി.
യുവതി ആശുപത്രിയില്‍ എത്തിയ സമയത്ത് വിവരം ആശുപത്രി അധികൃതരെ അറിയിക്കുകയും പോലീസിന് വിവരം കൈമാറുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു.
സീനില്‍ സവാദിനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി മൊഴിയെടുത്ത പോലീസ്, സ്റ്റേഷൻ ജാമ്യത്തില്‍ നോട്ടീസ് നല്‍കി വിട്ടയച്ചു. എന്നാല്‍ അറസ്റ്റ് രേഖപ്പെടുത്തി പോലീസ് മജിസ്ട്രേറ്റിന് മുമ്പില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തിയില്ലന്ന ആരോപണമാണ് പരാതിക്കാരിയായ യുവതി ഉന്നയിക്കുന്നത്.
സംഭവം പുറത്തുപറയരുതെന്ന് സിനില്‍ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ നിന്ന് പിന്മാറാൻ ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്തതായും യുവതി ആരോപിക്കുന്നു. പോലീസ് വീഴ്ച വരുത്തിയിട്ടില്ലന്നാണ് ജില്ലാ പോലീസ് മേധാവി ഡിജിപിക്ക് നല്‍കിയ റിപ്പോർട്ടില്‍ ചൂണ്ടി കാട്ടിയിട്ടുള്ളത്.
ഏഴുവർഷത്തില്‍ താഴെയുള്ള ശിക്ഷയായതിനാല്‍ പ്രതിക്ക് നോട്ടീസ് നല്‍കി വിട്ടയച്ചത് നിയമ പ്രകാരമാണെന്നും പോലീസിന് വീഴയുണ്ടായിട്ടില്ലന്നും റിപ്പോർട്ടില്‍ പറയുന്നു. അന്വേഷണം നടത്തി കുറ്റപത്രം കോടതിയില്‍ സമർപ്പിക്കാനുള്ള നീക്കത്തിലാണ് പോലീസ്

