പശ്ചിമേഷ്യയിൽ നിന്ന് ശുഭ വാർത്തകൾ ഉടൻ പ്രതീക്ഷിക്കാമെന് അമേരിക്കൻ വിദേശ കാര്യ സെക്രട്ടറി മാർക്കോ റൂബിയോ.
ന്യൂഡെൽഹി:പശ്ചിമേഷ്യയിൽ
നിന്ന് ശുഭ വാർത്തകൾ ഉടൻ പ്രതീക്ഷിക്കാമെന് അമേരിക്കൻ വിദേശ കാര്യ സെക്രട്ടറി മാർക്കോ റൂബിയോ
പശ്ചിമേഷ്യയിൽ നില നിൽക്കുന്ന സംഘർഷങ്ങൾക്ക് അറുതി വരുത്തിക്കൊണ്ട് സമാധാനത്തിനായുള്ള നിർണായക ചുവടുവെപ്പുമായി അമേരിക്കയും ഇറാനും അടുക്കുന്നതിനിടെയാണ് ഡൽഹിയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ റൂബിയോ ഇക്കാര്യം പറഞ്ഞത്
ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസങ്ങൾ നീക്കുന്നതും യുദ്ധം അവസാനിപ്പിക്കുന്നതും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ ഒരു കരട് ധാരണാപത്രത്തിൽ എത്തിച്ചേർന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നിലവിൽ ഇന്ത്യ സന്ദർശിക്കുന്ന അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ സമാധാന പ്രഖ്യാപനം ഉടൻ ഉണ്ടകുമെന്ന് ഡൽഹിയിൽ പറഞ്ഞു
ഇരുരാജ്യങ്ങളും തമ്മിലുള്ള കരാറിന്റെ കാതൽ ഹോർമുസ് കടലിടുക്കിലെ തടസങ്ങൾ നീക്കുക എന്നതാണ്. ഇറാന്റെ തുറമുഖങ്ങൾക്കുമേൽ അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം നീക്കുന്നതിന് പകരമായി, കടലിടുക്കിലെ ഗതാഗത തടസങ്ങൾ ഇറാൻ ഒഴിവാക്കും. കൂടാതെ, ലെബനാൻ ഉൾപ്പെടെയുള്ള എല്ലാ മേഖലകളിലെയും യുദ്ധം അവസാനിപ്പിക്കാനും, അമേരിക്കയും സഖ്യരാജ്യങ്ങളും ഇറാനെ ആക്രമിക്കില്ലെന്നും, പകരമായി ഇറാനും സഖ്യകക്ഷികളും അമേരിക്കൻ താൽപ്പര്യങ്ങൾക്ക് നേരെ തിരിയുകയില്ലെന്നും കരാർ ഉറപ്പുനൽകുന്നു. ചർച്ചകൾ നടക്കുന്ന വേളയിൽ ഇറാനിയൻ എണ്ണ കയറ്റുമതിക്കുള്ള ഉപരോധങ്ങൾ ഭാഗികമായി പിൻവലിക്കാനും അമേരിക്ക സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
ആണവായുധങ്ങൾ ഇറാൻ ഒരിക്കലും കൈവശം വെക്കില്ലെന്ന കാര്യത്തിൽ അമേരിക്ക കർശനമായ നിലപാടാണ് സ്വീകരിക്കുന്നത്. ആണവ വിഷയത്തിൽ കൂടുതൽ ചർച്ചകൾക്കും നടപടികൾക്കുമായി 60 ദിവസത്തെ കാലാവധിയാണ് ധാരണാപത്രം അനുവദിക്കുന്നത്. അതേസമയം, തങ്ങളുടെ മരവിപ്പിച്ച ഫണ്ടുകളുടെ ഒരു ഭാഗം ആദ്യ ഘട്ടത്തിൽ തന്നെ വിട്ടുകിട്ടണമെന്ന് ഇറാൻ ശക്തമായി ആവശ്യപ്പെടുന്നുണ്ട്. ബാക്കി ഫണ്ടുകൾ വിട്ടുകിട്ടുന്നതിനുള്ള വ്യക്തമായ സംവിധാനം ചർച്ചകളിലൂടെ രൂപീകരിക്കണമെന്നും ഇറാൻ നിർദേശിക്കുന്നു
ഇറാൻ തങ്ങളുടെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിൽ വിജയിച്ചതായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഉപരോധങ്ങളിൽ ഇളവ് ലഭിക്കുന്നതും മരവിപ്പിച്ച ആസ്തികൾ തിരികെ ലഭിക്കുന്നതും ഇറാൻ വലിയൊരു വിജയമായാണ് കാണുന്നത്. എങ്കിലും, ഇനിയുമേറെ കടമ്പകൾ കടക്കാനുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 37 വർഷത്തെ ശത്രുതയ്ക്ക് വിരാമം കുറിച്ച് ഈ ധാരണാപത്രം ഒരു വലിയ ആഗോള കരാറിലേക്ക് നയിക്കുമോ എന്നത് വരും ദിവസങ്ങളിലെ ചർച്ചകളെ ആശ്രയിച്ചിരിക്കും. അവസാന കരാർ നിലവിൽ വരുന്നതോടെ മാത്രമാകും യഥാർത്ഥത്തിൽ വിജയിച്ചത് ആരെന്ന് വ്യക്തമാകുക.

