ഊട്ടിക്കും കൊടൈക്കനാലിനും പിന്നാലെ നവംബര്‍ 1 മുതല്‍ വാൽപ്പാറ യാത്രയ്ക്ക് ഇ-പാസ് നിർബന്ധം.
കോയമ്പത്തൂർ :സഞ്ചാരികളുടെ ഇഷ്ട റൂട്ടായ വാൽപ്പാറയിൽ ഇ-പാസ് സംവിധാനം ഏർപ്പെടുത്താൻ മദ്രാസ് ഹൈക്കോടതി നിർദേശം. കോയമ്പത്തൂരിലെ വാൽപ്പാറയിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നത് നിയന്ത്രിക്കുന്നതിനാണ് മദ്രാസ് ഹൈക്കോടതി ഇ-പാസ് സംവിധാനം ഏർപ്പെടുത്താൻ തമിഴ്നാട് സർക്കാരിന് നിർദേശം നൽകിയത്. നവംബര്‍ 1 മുതൽ വാൽപ്പാറയിൽ ഇ-പാസ് സംവിധാനം നിലവിൽ വരും.

ജസ്റ്റിസുമാരായ എൻ സതീഷ് കുമാറും ഡി ഭരത ചക്രവർത്തിയും ഉൾപ്പെട്ട പ്രത്യേക ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. തമിഴ്നാട്ടിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രങ്ങളായ നീലഗിരിയിലെ ഊട്ടിയ്ക്കും കൊടൈക്കനാലിലും പിന്നാലെയാണ് ഹിൽ സ്റ്റേഷനായ വാൽപ്പാറ റൂട്ടിലേക്ക് പ്രവേശിക്കുന്നതിന് ഇ-പാസ് സംവിധാനം നിർബന്ധമാക്കുന്നത്. അതീവെ ശ്രദ്ധ വേണ്ട പശ്ചിമഘട്ടത്തിന്റെ ഭാഗമായ വാൽപ്പാറയുടെ പരിസ്ഥിതി സംരക്ഷണം മുൻനിർത്തിയാണ് ഇ-പാസ് ഏർപ്പെടുത്തുന്നത്.
തേയിലത്തോട്ടങ്ങൾക്കും വിനോദസഞ്ചാരികളുടെ തിരക്കിനും പേരുകേട്ട പരിസ്ഥിതി ലോല ഹിൽ സ്റ്റേഷനാണ് വാൽപ്പാറ. അതിനാലാണ് വിനോദസഞ്ചാരികളെയും സന്ദർശകരെയും നിയന്ത്രിക്കാനുള്ള തീരുമാനമുണ്ടായത്. നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ കൊണ്ടുപോകുന്നവരെ നിയന്ത്രിക്കാനും നിർദേശമുണ്ട്.

