കാനഡയില്‍ നിലവില്‍ 47,000 വിദേശ വിദ്യാർത്ഥികളെ ‘കാണാനില്ല’അധികവും ഇന്ത്യക്കാർ
ഒട്ടാവ: കാനഡയില്‍ നിലവില്‍ 47,000 വിദേശ വിദ്യാർത്ഥിള്‍ നിയമവിരുദ്ധമായി താമസിക്കുന്നുണ്ടെന്ന് ഇമിഗ്രേഷൻ, അഭയാർത്ഥി, പൗരത്വ വകുപ്പ് കാനഡ ഹൗസ് ഓഫ് കോമണ്‍സ് കമ്മിറ്റിയില്‍ വെളിപ്പെടുത്തി.

ഇതിൽ കൂടുതലും ഇന്ത്യക്കാരെന്ന് വെളിപ്പെടുത്തൽ.
വിദ്യാർത്ഥികളായി രാജ്യത്ത് പ്രവേശിച്ചെങ്കിലും പിന്നീട് വിസാ നിബന്ധനകള്‍ ലംഘിച്ചെന്നും അതിനാല്‍ അവർക്ക് രാജ്യത്ത് തുടരാൻ യോഗ്യതയില്ലെന്നും നാഷണല്‍ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. കാനഡയില്‍ വിദ്യാർത്ഥികളായി പ്രവേശിച്ച 47,175 പേർ വിസ നിബന്ധനകള്‍ പാലിക്കാത്തവരാകാൻ സാധ്യതയുണ്ടെന്ന് ഏജൻസിയിലെ മൈഗ്രേഷൻ ഇന്റഗ്രിറ്റി മേധാവി ആയിഷ സഫർ പറഞ്ഞു. വിസയുടെ നിബന്ധനകള്‍ അനുസരിച്ച് അവർ ക്ലാസുകളില്‍ പങ്കെടുക്കുന്നില്ലെന്നും അവർ വ്യക്തമാക്കി.
ഏറ്റവും കൂടുതല്‍ തട്ടിപ്പ് കണ്ടെത്തിയ ഏതെങ്കിലും പ്രത്യേക രാജ്യങ്ങള്‍ ഉണ്ടോ എന്ന ചോദ്യവുമുയർന്നു. കണ്‍സർവേറ്റീവ് എംപി മിഷേല്‍ റെമ്ബല്‍ ഗാർനെ ഗാർണറാണ് ഇക്കാര്യം ചോദിച്ചത്. ഇന്ത്യയില്‍ നിന്നുള്ളവരാണ് മുൻപന്തിയിലെന്ന് സഫർ ഉത്തരം നല്‍കി. കാനഡയിലെ പോസ്റ്റ്-സെക്കൻഡറി സ്ഥാപനങ്ങള്‍ വഴിയാണ് ഈ കണക്ക് ലഭിച്ചതെന്ന് സഫർ പറഞ്ഞു. അന്താരാഷ്ട്ര വിദ്യാർത്ഥിയെക്കുറിച്ചുള്ള വിവരങ്ങള്‍ അവർക്ക് നഷ്ടപ്പെട്ടുവെന്നും അവർ റിപ്പോർട്ട് ചെയ്തു. ഈ വിദ്യാർത്ഥികള്‍ പൂർണ്ണമായും വിസാ നിബന്ധനകള്‍ പാലിക്കാത്തവരാണോ എന്ന് ഇതുവരെ പൂർണമായി വ്യക്തമല്ല. വിസാ നിബന്ധനകള്‍ ലംഘിക്കുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ കൃത്യമായ എണ്ണം കണ്ടെത്തുന്നത് ഐആർസിസിക്ക് വെല്ലുവിളിയായാണെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. വിസ പാലിക്കാത്തവരെ കണ്ടെത്തി നീക്കം ചെയ്യുന്നത് കാനഡ ബോർഡർ സർവീസസ് ഏജൻസിയുടെ ഉത്തരവാദിത്തമാണെന്ന് അവർ പറഞ്ഞു.
കാനഡയിലെ ഏതൊരു വിദേശ പൗരനും കാനഡ ബോർഡർ സർവീസസ് ഏജൻസിയുടെ പരിധിയില്‍ വരുമെന്നും നിയമലംഘകരെ കണ്ടെത്തണമെന്നും ഗാർണറുടെ ചോദ്യത്തിന് മറുപടി നല്‍കവേ അവർ പറഞ്ഞു. ഒരു അന്താരാഷ്ട്ര വിദ്യാർത്ഥി ക്ലാസുകളില്‍ പങ്കെടുക്കുന്നത് നിർത്തിയാല്‍ സ്കൂളുകള്‍ ഐആർസിസിയില്‍ റിപ്പോർട്ട് ചെയ്യും. അന്വേഷിച്ച് കണ്ടെത്തിയാല്‍ അത്തരം വ്യക്തികളെ കാനഡ ബോർഡർ സർവീസസ് ഏജൻസിയിലേക്ക് റഫർ ചെയ്യാം. എന്നാല്‍ സ്ഥാപനം റിപ്പോർട്ട് ചെയ്തില്ലെങ്കില്‍ അത്തരം വിദ്യാർത്ഥികളെ ട്രാക്ക് ചെയ്യാൻ ഐആർസിസിക്ക് സ്വന്തമായി സംവിധാനമില്ല. ഈ വർഷം ആദ്യം മാത്രം, സ്റ്റുഡന്റ് വിസയില്‍ രാജ്യത്ത് പ്രവേശിച്ച 50,000 വിദേശ പൗരന്മാരെ അവർ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളില്‍ ഹാജരില്ല എന്ന് റിപ്പോർട്ട് ചെയ്തു. അതില്‍ 19,582 പേർ ഇന്ത്യൻ പൗരന്മാരായിരുന്നു

