സ്വർണ്ണ വില കേരളത്തിൽ ഇന്നും കുതിപ്പ് . അന്തർ ദേശീയ സംഘർഷത്തിൽ വില ഇനിയും കൂടും.
കോഴിക്കോട് :സ്വർണവില ഇന്നും കേരളത്തിൽ നടത്തിയത് വൻ മുന്നേറ്റം. ഗ്രാമിന് ഒറ്റയടിക്ക് 105 രൂപ ഉയർന്ന് 12,875 രൂപയും പവന് 840 രൂപ മുന്നേറി 1,03,000 രൂപയിലുമെത്തി. രാജ്യാന്തര വിപണിയിലെ ചലനങ്ങളാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. ഔൺസിന് 4,445 ഡോളറിൽ നിന്ന് രാജ്യാന്തരവില 60 ഡോളറിലധികം ഉയർന്ന് 4,514 ഡോളർ വരെയെത്തിയത് കേരളത്തിലെ വിലയെയും മുന്നോട്ടുനയിച്ചു.
അമേരിക്കയിലെ കഴിഞ്ഞമാസത്തെ പുതിയ തൊഴിൽക്കണക്കും തൊഴിലില്ലായ്മക്കണക്കും ഇന്നലെ പുറത്തുവന്നിരുന്നു. പുതുതായി 50,000 പേർക്കാണ് ഡിസംബറിൽ ജോലി കിട്ടിയത്. ഇതാകട്ടെ നിരീക്ഷകർ വിലയിരുത്തിയ 60,000നേക്കാളും കുറവ്. തൊഴിൽ വിപണി ദുർബലമാകുന്നത് അമേരിക്കൻ സമ്പദ്വ്യവസ്ഥയിൽ പ്രതിസന്ധികളുണ്ടെന്നതിന്റെ സൂചനയാണ്.
ഫലത്തിൽ, സാമ്പത്തിക വളർച്ചയ്ക്കും തൊഴിൽ വിപണിക്കും കരുത്തേകാൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ഇനിയും അടിസ്ഥാന പലിശനിരക്ക് കുറച്ചേക്കാം. പലിശ കുറയുമെന്ന പ്രതീക്ഷകളുടെ കരുത്തിലാണ് സ്വർണത്തിന്റെ മുന്നേറ്റം. പലിശ താഴുമ്പോൾ ബാങ്ക്, കടപ്പത്ര നിക്ഷേപങ്ങൾ അനാകർഷകമാകും. ഗോൾഡ് ഇടിഎഫുകൾക്ക് സ്വീകാര്യതയും കൂടും. ഇതാണ് സ്വർണത്തിന് ആവേശമാകുന്നത്.പുറമേ യുഎസ്-വെനസ്വേല,റഷ്യ-യുക്രെയ്ൻ ഭൗമരാഷ്ട്രീയ സംഘർഷങ്ങളും ഇറാനിലെ പ്രക്ഷോഭങ്ങളും ആഗോള സമ്പദ്വ്യവസ്ഥയ്ക്കുമേൽ വീഴ്ത്തുന്ന കരിനിഴലും സ്വർണത്തിനാണ് നേട്ടമാകുന്നത്. അമേരിക്കയിൽ കഴിഞ്ഞമാസം തൊഴിലില്ലായ്മ നിരക്ക് 4.5ൽ നിന്ന് 4.4 ശതമാനത്തിലേക്ക് കുറഞ്ഞെങ്കിലും പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യതയാണ് മുന്നിൽക്കാണുന്നതെന്നും നിരീക്ഷകർ പറയുന്നു.
കേരളത്തിൽ 18 കാരറ്റ് സ്വർണവില ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം ഇന്ന് ഗ്രാമിന് 80 രൂപ ഉയർന്ന് 10,680 രൂപയായി. വെള്ളിക്ക് ഗ്രാമിന് 8 രൂപ വർധിച്ച് 260 രൂപ. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) 18 കാരറ്റ് സ്വർണത്തിന് നൽകിയ വില ഗ്രാമിന് 85 രൂപ ഉയർത്തി 10,585 രൂപ. വെള്ളിക്ക് 8 രൂപ ഉയർത്തി ഗ്രാമിന് 260 രൂപ.

