മുഖ്യമന്ത്രി ആരായാലും കുഴപ്പമില്ല ജിഫ്രി മുത്തുക്കോയ തങ്ങള്‍
കോഴിക്കോട് : വി ഡി സതീശനെ മുഖ്യമന്ത്രി ആക്കണമെന്ന് സമസ്ത ആവശ്യപ്പെട്ടതായി വന്ന വാർത്തകള്‍ വ്യാജമെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങള്‍.
മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണെന്നും മുഖ്യമന്ത്രി ആരായാലും കുഴപ്പമില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍പ്രതികരിച്ചു. വിജയിച്ച 63 കോണ്‍ഗ്രസ് സ്ഥാനാർത്ഥികളും മുഖ്യമന്ത്രി ആവാൻ യോഗ്യരാണ്. മുഖ്യമന്ത്രി ആരായാലും സമസ്തയെ സഹായിക്കുമെന്ന് ഉറപ്പാണ്. ആര് മുഖ്യമന്ത്രി ആയാലും സമസ്തയെ അവഗണിച്ച് മുന്നോട്ട് പോകാൻ കഴിയില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ കൂട്ടിച്ചേർത്തു.
അതേസമയം, മുഖ്യമന്ത്രി തീരുമാനം ഇന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷയെന്ന് പി കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. വേഗത്തില്‍ തീരുമാനം ഉണ്ടാകേണ്ടതുണ്ടെന്ന് പറഞ്ഞ കുഞ്ഞാലിക്കുട്ടി തീരുമാനം വൈകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കൂട്ടിച്ചേർത്തു. സോണിയ ഗാന്ധി ലീഗ് നേതൃത്വവുമായി സംസാരിച്ചിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഹൈക്കമാൻഡ് തീരുമാനം വന്നാല്‍ ബാക്കി കാര്യങ്ങള്‍ തീരുമാനിക്കാൻ സാദിഖലി തങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

