കളിക്കിടെ പുറത്തുപോയ പന്ത് എടുക്കാൻ ഓടുന്നതിനിടെ 40 അടി താഴ്ചയുള്ള കിണറ്റിലേക്ക് വീണ കുട്ടിയെയും രക്ഷിക്കാൻ ഇറങ്ങിയ ആളെയും ഫയർഫോഴ്സ് സാഹസികമായി രക്ഷിച്ചു
മലപ്പുറം : മലപ്പുറം ചുങ്കത്തറയിൽ ഫുട്ബോൾ കളിക്കുന്നതിനിടെ കിണറ്റിൽ വീണ കുട്ടിയെയും അവനെ രക്ഷിക്കാൻ ഇറങ്ങി കിണറ്റിൽ കുടുങ്ങിയ ആളെയും ഫയർഫോഴ്സ് സാഹസികമായി രക്ഷപ്പെടുത്തി. മാമ്പൊയിൽ സ്വദേശിയായ 14 വയസ്സുകാരൻ അദിനാനാണ് അപകടത്തിൽപ്പെട്ടത്.
കളിക്കിടെ പുറത്തുപോയ പന്ത് എടുക്കാൻ ഓടുന്നതിനിടെ, സമീപത്ത് നിർമ്മാണത്തിലിരുന്ന 40 അടിയോളം ആഴമുള്ള കിണറ്റിലേക്ക അദിനാൻ അബദ്ധത്തിൽ വീഴുകയായിരുന്നു. കുട്ടിയെ രക്ഷിക്കാനായി അയൽവാസി കിണറ്റിലിറങ്ങിയെങ്കിലും രണ്ടുപേർക്കും തിരികെ കയറാൻ സാധിച്ചില്ല. നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനെത്തുടർന്ന് അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു.
പിന്നാലെ അപകടത്തില്‍പെട്ട കുട്ടിയെയും രക്ഷിക്കാനിറങ്ങിയ ആളെയും പുറത്തെത്തിച്ചു. വല ഉപയോഗിച്ച് ആദ്യം കുട്ടിയെയും തുടര്‍ന്ന് രക്ഷിക്കാനിറങ്ങിയ ആളെയും കരക്കുകയറ്റി. കാലിന് സാരമായി പരിക്കേറ്റ കുട്ടിയെ നിലമ്പൂര്‍ ജില്ല ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

