AI girlfriend

സൂപ്പർ മാർക്കറ്റിൽ കോഴിമുട്ട വാങ്ങാനെ ത്തിയവർ തമ്മിലുള്ള തർക്കത്തിൽ പരിക്കേറ്റ് വീണയാൾ മരിച്ചു

തിരൂരങ്ങാടി (മലപ്പുറം): സൂപ്പർ മാർക്കറ്റിൽ
കോഴിമുട്ട വാങ്ങാനെത്തിയവർ തമ്മിലുള്ള തർക്കത്തിൽ പരിക്കേറ്റ് വീണയാൾ ചികിത്സയിലിരിക്കെ മരിച്ചു.
മലപ്പുറം മുന്നിയൂർ കുന്നത്തുപറമ്പ് സ്വദേശി ഫൈസൽ(52) ആണ് മരിച്ചത്. സംഭവത്തിൽ തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്ത കുന്നത്തുപറമ്പ് സ്വദേശി മാളിയേക്കൽ ലത്തീഫിനെ(33) കോടതി റിമാൻഡ് ചെയ്തു.
സൂപ്പർമാർക്കറ്റില്‍നിന്ന്‌ കോഴിമുട്ട വാങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. അടിപിടിക്കിടെ റോഡില്‍വീണ്‌ പരിക്കേറ്റ ഫൈസൽ, കോട്ടയ്‌ക്കല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഈ മാസം ആറിന്‌ രാത്രിയായിരുന്നു സംഭവം. കുന്നത്തുപറമ്പിലെ സൂപ്പർ മാർക്കറ്റില്‍നിന്ന്‌ കോഴിമുട്ട വാങ്ങാനെത്തിയതിനിടെയാണ്‌ തർക്കമുണ്ടായത്‌. അഞ്ചു കോഴിമുട്ട വേണമെന്ന് പറഞ്ഞാണ് രണ്ടു പേരും എത്തിയത്. രണ്ടു പേർക്കും നൽകാനുള്ള കോഴിമുട്ട ഇവിടെ ഉണ്ടായിരുന്നില്ല. കടയിൽ ഉണ്ടായിരുന്ന ആറു കോഴിമുട്ട രണ്ടു പേർക്കും മൂന്നുവീതം നൽകാമെന്നു കടക്കാരൻ പറഞ്ഞെങ്കിലും ഇരുവരും സമ്മതിച്ചില്ല.
ഇതോടെ തർക്കമായി. അഞ്ച് കോഴിമുട്ടയുമായി ലത്തീഫ് വാഹനത്തിൽ കയറി പോകുന്നതിനിടെ ഫൈസൽ ഒരു കോഴിമുട്ട ലത്തീഫിനു നേരെ എറിഞ്ഞു. തിരിച്ചുവന്ന ലത്തീഫ് ഫൈസലിനെ പിടിച്ചു തള്ളിയപ്പോൾ റോഡിലേക്കു തലയിടിച്ചു വീണു എന്നാണ് കേസ്. ഫൈസലിനെ നാട്ടുകാർ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം വീട്ടിൽ പോയെങ്കിലും തലവേദനയും മറ്റു ശാരീരിക ബുദ്ധിമുട്ടുകളും നേരിട്ടതോടെ കോട്ടക്കലിലെ ആശുപത്രിയിലേക്കു കൊണ്ടുപോയി. ഇവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിക്കുകയായിരുന്നു.
തലയിലെ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പൊലീസ് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. റിമാന്‍ഡിലുള്ള പ്രതിക്കെതിരേ കൊലപാതകത്തിന്‌ കേസെടുത്തതായി പൊലീസ്‌ അറിയിച്ചു.
മൂന്നിയൂർ കുന്നത്ത് പറമ്പ് സ്വദേശി പരേതനായ വടക്കേ പറമ്പ് അബ്ദുൽ ഖാദറിന്റെയും ഫാത്തിമയുടെയും മകനാണ് ഫൈസൽ. ഭാര്യ: സുഹറ. രണ്ട് മക്കളുണ്ട്. ഫൈസലിന്റെ മൃതദേഹം മെഡിക്കല്‍ കോളജില്‍നിന്ന്‌ പോസ്‌റ്റുമോർട്ടത്തിന് ശേഷം കളത്തിങ്ങല്‍പാറ ജുമാമസ്‌ജിദ്‌ ഖബർസ്ഥാനില്‍ ഖബറടക്കി.

Leave a Reply

Your email address will not be published. Required fields are marked *